പഠനത്തിനായി 4.2 ലക്ഷം അനുവദിച്ചു
തിരുവനന്തപുരം: മുട്ടട - അമ്പലമുക്ക് റോഡ് വീതി കൂട്ടൽ നവീകരണ പ്രവൃത്തികൾക്ക് പ്രാരംഭനടപടികളായി. മുട്ടട ജംഗ്ഷനിൽ നിന്ന് പേരൂർക്കട അമ്പലമുക്കിലെത്തുന്ന റോഡിന്റെ വീതി കൂട്ടലും നവീകരണവും സംബന്ധിച്ച പഠനത്തിനായി പൊതുമരാമത്ത് വകുപ്പ് 4.2 ലക്ഷത്തിന്റെ എസ്റ്റിമേറ്റിന് ഭരണാനുമതിയും സാങ്കേതിക അനുമതിയും നൽകി. ഈ തുക ഉപയോഗിച്ച് പഠനത്തിന് യോഗ്യരായ ഏജൻസികളെ കണ്ടെത്താൻ സർക്കാർ ടെൻഡർ ക്ഷണിച്ചു.
എം.സി റോഡിനെയും തിരുവനന്തപുരം - നെടുമങ്ങാട് റോഡിനെയും ബന്ധിപ്പിക്കുന്ന റോഡാണിത്. മുട്ടടയിൽ നിന്ന് അമ്പലമുക്ക് വരെ നീളുന്ന 1.3 കിലോമീറ്റർ റോഡിന് കഷ്ടിച്ച് 10 മുതൽ 12 മീറ്റർ വരെയാണ് വീതി. പേരൂർക്കടയിലെ ഓവർഹെഡ് ടാങ്കിൽ നിന്ന് മെഡിക്കൽ കോളേജ്, മൺവിള ഭാഗത്തേക്കുള്ള കുടിവെള്ള പൈപ്പ് ലൈൻ ഇതുവഴിയാണ് കടന്നുപോകുന്നത്. നിരന്തരമായുണ്ടാകുന്ന പൈപ്പ് പൊട്ടലും ചോർച്ചയും കാരണം കുണ്ടും കുഴിയുമായി മാറുന്ന റോഡ് രണ്ടുവർഷം മുമ്പാണ് ബി.എം ആൻഡ് ബി.സി ടാറിംഗ് നടത്തി റോഡ് ഗതാഗത യോഗ്യമാക്കിയത്. പരുത്തിപ്പാറ- മുട്ടട റോഡുപോലെ റോഡിന്റെ വീതി 15 മീറ്ററാക്കി കൂട്ടുകയും ആധുനിക രീതിയിൽ ടാർ ചെയ്‌ത് ഗതാഗത യോഗ്യമാക്കുകയും വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. മുട്ടട ഗ്രീൻവാലി റസിഡന്റ്സ് അസോസിയേഷൻ കഴിഞ്ഞ ഒക്ടോബറിൽ വി.കെ. പ്രശാന്ത് എം.എൽ.എ വഴി സർക്കാരിന് നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് പൊതുമരാമത്ത് വകുപ്പ് റോഡ് നവീകരണത്തിനുള്ള പഠനത്തിന് തയ്യാറായത്. റോഡ് നവീകരണത്തിനൊപ്പം മുട്ടട, സാന്ത്വനം ആശുപത്രി ജംഗ്ഷനുകളുടെ വികസനവും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
പ്രാധാന്യം
നെടുമങ്ങാടുനിന്ന് മെഡിക്കൽ കോളേജിലേക്ക് വരാനുള്ള എളുപ്പമാർഗമാണ് മുട്ടട - അമ്പലമുക്ക് റോഡ്. മാർ ഇവാനിയോസ് കോളേജ്, എം.ജി കോളേജ്, പട്ടം സെന്റ് മേരീസ് എന്നിവിടങ്ങളിലെ വിദ്യാർത്ഥികളുൾപ്പെടെയുള്ള യാത്രക്കാരുടെ ആശ്രയമാണ് ഈ റോഡ്. നാലുറോഡുകൾ ചേരുന്ന വയലിക്കട ജംഗ്ഷനിൽ ഉൾപ്പെടെ റോഡിന്റെ വീതിക്കുറവ് കാരണമുണ്ടാകുന്ന ഗതാഗതക്കുരുക്കാണ് പ്രധാന പ്രശ്‌നം.
താലൂക്കിന്റെ വിവിധ ഭാഗങ്ങളിലേക്ക് എം.സി റോഡിൽ നിന്ന് പോകാനുള്ള എളുപ്പമാർഗമാണിത്. രാവിലെയും വൈകിട്ടും വയലിക്കട, മുട്ടട, സാന്ത്വനം ആശുപത്രി ജംഗ്ഷനുകളിലുണ്ടാകുന്ന ഗതാഗതക്കുരുക്കിനും യാത്രാദുരിതത്തിനും മുട്ടട - അമ്പലമുക്ക് റോഡ് നവീകരണത്തിലൂടെ മാത്രമേ പരിഹാരമാകൂ.
ജോസഫ് രാജൻ, സെക്രട്ടറി
ഗ്രീൻവാലി റസിഡന്റ്സ് അസോസിയേഷൻ, മുട്ടട
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |