പാറശാല: ജലാശയങ്ങളിൽ പായലും കുളവാഴയും പടരുന്നത് നീർത്തടങ്ങളുടെ സംരക്ഷണത്തിനും ഒപ്പം കാർഷിക വൃത്തിക്കും ഭീഷണിയാവുന്നതായി പരാതി. പാറശാല പഞ്ചായത്തിലെ മിക്ക കുളങ്ങളും പായലിന്റെ പിടിയിലാണ്. കനാൽ വെള്ളത്തിലൂടെ എത്തുന്ന പായലിന്റെയും കുളവാഴയുടെയും വിത്തുകൾ കുളങ്ങളിലും സമീപത്തെ നീർത്തടങ്ങളിലും എത്തി പെട്ടെന്നുതന്നെ വളർന്ന് സമീപത്തെ ജലാശയങ്ങളിലെല്ലാം വ്യാപിക്കുകയാണ് ചെയ്യുന്നത്. ആഫ്രിക്കൻ പായൽ, മുട്ട പായൽ, കുളവാഴ തുടങ്ങിയ ഇനങ്ങളിൽപെട്ട പായൽ തോടുകളിലും കുളങ്ങളിലും നിറയുന്നതോടെ ജലത്തിനടിയിലേക്ക് സൂര്യപ്രകാശം എത്താതെ വെള്ളം ജീർണിച്ച് നശിക്കും. ഇത് ദുർഗന്ധത്തിനും കൊതുകുകളുടെ ആവാസ കേന്ദ്രമാകുന്നതിനും കാരണമാകുന്നു. ഒപ്പം മറ്റ് സസ്യങ്ങളുടെ വളർച്ചയെയും ഇല്ലാതാക്കും. കൃഷി ഭൂമികളിൽ പായൽ പടർന്നാൽ അതിനെ പൂർണ്ണമായും ഇല്ലാതാക്കുക ദുഷ്കരമാണ്. മാത്രമല്ല കൃഷിയും തടസപ്പെടും. കുളങ്ങളിൽ പായലോ കുളവാഴയോ നിറഞ്ഞാൽ ജലം ജീർണിക്കുന്നത് കാരണം ശരീരത്തിൽ ചൊറിച്ചിലിനും മറ്റ് ത്വഗ് രോഗങ്ങൾക്കും കാരണമാകുന്നുണ്ട്.
വെള്ളവും ജീർണിക്കുന്നു
ജലാശയങ്ങളിൽ പായലോ കുളവാഴയോ എത്തിയാൽ വളരെ പെട്ടെന്ന് തന്നെ അവ വ്യാപിക്കും. പിന്നീട് അവയെ ഇല്ലാതാക്കുന്നത് ഭരിച്ച ജോലിയാകും. കുളങ്ങൾ വൃത്തിയാക്കുന്നതിനും സംരക്ഷിക്കുന്നതിനുമായി ഭാരിച്ച ഫണ്ട് വേണമെന്നതിനാൽ പലതും സംരക്ഷിക്കപ്പെടാതെ അനാഥാവസ്ഥയിലാണ്. ഇതുകാരണം പാറശാല പഞ്ചായത്തിലെ കുളങ്ങളിൽ പലതും പായലും കുളവാഴയും നിറഞ്ഞ് കിടക്കുകയാണ്. ഇവിടങ്ങളിലെ വെള്ളവും ജീർണിച്ച് ഉപയോഗശൂന്യമായ അവസ്ഥയിലാണ്.
പരിസ്ഥിതി സംരക്ഷണത്തിനും കാർഷിക പുരോഗതിക്കും കുടിവെള്ള ക്ഷാമത്തിനും നീർത്തടങ്ങൾ സംരക്ഷിക്കപ്പെടേണ്ടതും നിലനിറുത്തേണ്ടതുമാണെന്നിരിക്കെ പായലും കുളവാഴയും പോലുള്ള കാർഷിക, ജല നശീകരണ സസ്യങ്ങളെ ഇല്ലാതാക്കാൻ സർക്കാർ ഭാഗത്തു നിന്ന് പ്രത്യേക പദ്ധതികൾ ഉണ്ടാകേണ്ടതാണ്.പാറശാലയിൽ കനാൽ ജലം എത്തുന്ന പ്രദേശങ്ങളിലെ മിക്ക കുളങ്ങളിലും പായലും കുളവാഴയും നിറഞ്ഞിട്ടുണ്ട്. ദേശീയപാതയ്ക്ക് സമീപത്തായുള്ള പൊന്നംകുളം, തവലയില്ലാക്കുളം, പുതുകുളം എന്നിവിടങ്ങളിലെല്ലാം ആദ്യം പായൽ എത്തിയിരുന്നു. ഇപ്പോൾ കുളവാഴയും നിറഞ്ഞിരിക്കുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |