വർക്കല: ചെമ്മരുതി കുന്നുവിള കോളനിയിലെ വീടിന്റെ പരിസരത്ത് കഞ്ചാവും മറ്റ് പുകയില ഉത്പന്നങ്ങളും ഉപയോഗിക്കുന്നത് പറഞ്ഞ് വിലക്കിയ ദമ്പതികളെ വീട് കയറി ആക്രമിച്ച കേസിൽ ആറുപേരെ അയിരൂർ പൊലീസ് അറസ്റ്റ് ചെയ്തു. ചെമ്മരുതി മുരിങ്ങവിള വീട്ടിൽ വിജിത്ത് (21,അപ്പൂസ്), ചെമ്മരുതി ഇടവിള വീട്ടിൽ പ്രശാന്ത് (20, ശ്രീക്കുട്ടൻ), ചെമ്മരുതി പുത്തൻവീട്ടിൽ വെള്ളാത്തു എന്ന് വിളിക്കുന്ന രാജീവ് (23), ചെമ്മരുതി ചരുവിള വീട്ടിൽ ശ്രീജിത്ത്(23, പുരുഷു), ചെമ്മരുതി വലിയ പൊയ്ക വീട്ടിൽ അനൂപ്(19, കുഞ്ഞുമോൻ), ചെമ്മരുതി പുത്തൻവിള വീട്ടിൽ മുകുന്ദൻ (19, കുട്ടപ്പൻ) എന്നിവരാണ് അറസ്റ്റിലായത്. ഇവർക്ക് പുറമെ പ്രായപൂർത്തിയാകാത്ത ഒരു വിദ്യാർത്ഥി കൂടി കേസിൽ ഉൾപ്പെട്ടിട്ടുണ്ട്.
ഇക്കഴിഞ്ഞ മേയ് 29 നായിരുന്നു സംഭവം. വർക്കല അയിരൂർ കുന്നുവിള ലക്ഷംവീട് കോളനിയിൽ താമസിക്കുന്ന ഷിബു - ഗീത ദമ്പതികളെയും മക്കളെയും ബന്ധുക്കൾ കൂടിയായ യുവാക്കൾ വീട് കയറി ആക്രമിച്ചതായാണ് പരാതി.
യുവാക്കൾ സ്ഥിരമായി ഇവരുടെ വീടിന് പരിസരത്തു വച്ച് കഞ്ചാവും മറ്റ് പുകയില ഉത്പന്നങ്ങളും ഉപയോഗിക്കുന്നത് പതിവായിരുന്നു. ഇത് വിലക്കിയതിന്റ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് അയിരൂർ പൊലീസ് പറയുന്നു. സംഭവ ദിവസം രാവിലെ ഷിബുവിന്റെ വീട്ടിലെത്തിയ യുവാക്കൾ വാതിൽ ചവിട്ടിത്തുറന്ന് അകത്തേക്ക് കയറി വീട്ടുപകരണങ്ങളും പാകം ചെയ്ത ഭക്ഷണപദാർത്ഥങ്ങൾ ഉൾപ്പെടെ നശിപ്പിച്ചു. തുടർന്ന് ഷിബുവിനെയും ഭാര്യയെയും മക്കളെയും കൈയേറ്റം ചെയ്തു. തുടർന്ന് ഷിബു കുടുംബസമ്മേതം അയിരൂർ പൊലീസിൽ പരാതി നൽകുകയായിരുന്നു.
കേസിൽ ഉൾപ്പെട്ടിട്ടുള്ള പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിക്ക് സംഭവത്തിലുള്ള പങ്ക് അന്വേഷിച്ചശേഷം മറ്റ് നടപടികൾ സ്വീകരിക്കുമെന്ന് അയിരൂർ സി.ഐ ശ്രീജേഷ് അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |