തിരുവനന്തപുരം:ഉച്ചഭക്ഷണത്തിന്റെ നിലവാരം പരിശോധിക്കാനായി ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ പൂജപ്പുര ഗവ.യു.പി സ്കൂളിൽ മന്ത്രി വി.ശിവൻകുട്ടി നേരിട്ടെത്തി. സംസ്ഥാനത്തെ വിവിധ സ്കൂളുകളിൽ ഭക്ഷ്യവിഷബാധയുണ്ടായതിനെ തുടർന്നാണ് മന്ത്രി തന്നെ നേരിട്ട് സ്കൂളിൽ പരിശോധനയ്ക്കെത്താൻ തീരുമാനിച്ചത്. സ്കൂളിലെത്തിയ മന്ത്രി നേരെ പോയത് പാചകപ്പുരയിലേക്കാണ്.അവിടെ അപ്പോഴേക്ക് ഉച്ചഭക്ഷണം തയ്യാറായിരുന്നു. ചോറും പരിപ്പും തോരനും പപ്പടവും. ചോറിന്റെ അടപ്പ് ഒരൽപ്പം മാറിയിരുന്നത് മന്ത്രി തന്നെ നേരെയാക്കിവച്ചു. പാചകം ചെയ്യുന്നയാളെ വിളിച്ച് കാര്യങ്ങൾ തിരക്കി. കുട്ടികൾക്ക് ഭക്ഷണം നൽകാൻ നിർദ്ദേശിച്ചു. കുട്ടികൾക്കൊപ്പം ക്യൂനിന്ന് മന്ത്രി ഉച്ചഭക്ഷണം വാങ്ങി.അവർക്കൊപ്പം തന്നെ കഴിക്കാനുമിരുന്നു. ഉച്ചഭക്ഷണ ശേഷം ക്ളാസ് മുറികളും സന്ദർശിച്ച മന്ത്രി നല്ല ഭക്ഷണമാണ് താൻ കഴിച്ചതെന്നും സ്കൂളുകൾ ഭക്ഷണത്തിന്റെ കാര്യത്തിൽ ജാഗ്രത പാലിക്കണമെന്നും പറഞ്ഞു. വിദ്യാഭ്യാസ മന്ത്രിയും ഇന്ന് നിങ്ങൾ കഴിച്ച ഭക്ഷണമാണ് കഴിച്ചത് മക്കളേയെന്ന് പ്രധാനാദ്ധ്യാപകൻ ജെ. മാത്തുണ്ണി പറയുമ്പോൾ കുട്ടികളോട് ഭക്ഷണം ഇഷ്ടമായോ രസമുണ്ടോ ഇതു മതിയോ എന്നെല്ലാം കുശലം ചോദിച്ച ശേഷമാണ് പുറത്തിറങ്ങിയത്.എസ്.സി.ഇ.ആർ.ടി. ഡയറക്ടർ ഡോ. ജയപ്രകാശ്, എസ്.എസ്.കെ ഡയറക്ടർ സുപ്രിയ തുടങ്ങിയവരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |