മാള: കുഴൂരിൽ പൊലീസ് ചമഞ്ഞ് കാറിലെത്തി ബൈക്ക് യാത്രികരിൽ നിന്നും പിഴ ഈടാക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ.
പുത്തൻചിറ ചിലങ്ക സ്വദേശിയായ വാഴക്കാമഠത്തിൽ സുൽത്താൻ കരീം (29) നെയാണ് മാള പൊലീസ് അറസ്റ്റ് ചെയ്തത്. കുഴൂരിൽ വച്ച് വിദ്യാർത്ഥികൾ ബൈക്കിൽ യാത്രചെയ്യവെ എതിർവശത്ത് നിന്നും കാറിൽ വന്ന പ്രതി ഇവരുടെ ബൈക്കിന് കുറുകെ കാർ നിറുത്തുകയും, താൻ മാള പൊലീസ് സ്റ്റേഷനിൽ പുതുതായി വന്ന എസ്.ഐ ആണെന്നും പറയുകയായിരുന്നു. ഇപ്പോൾ മഫ്ടിയിലാണന്നും ഉടനെ പെറ്റിയടിക്കണമെന്നും പറഞ്ഞു. വിദ്യാർത്ഥികളെ ഭീഷണിപ്പെടുത്തി ബലമായി സ്റ്റേഷനിലേക്ക് കാറിൽ കയറ്റിക്കൊണ്ടുപോകുകയും, സ്റ്റേഷൻ എത്തുന്നതിന് മുമ്പ് വണ്ടി നിറുത്തി ആയിരം രൂപ നൽകുകയാണെങ്കിൽ വെറുതെ വിടാമെന്നും പറയുകയായിരുന്നു. രസീത് പിറ്റേ ദിവസം സ്റ്റേഷനിൽ നിന്ന് കൈപ്പറ്റിക്കൊള്ളാനും ആവശ്യപ്പെട്ടു. ഇയാളുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ വിദ്യാർത്ഥികൾ സ്റ്റേഷനിൽ വന്ന് നേരിട്ട് പണം അടക്കാമെന്ന് പറഞ്ഞപ്പോൾ പ്രതി അവരെ ഉപേക്ഷിച്ച് അവിടെ നിന്ന് കടന്നു കളഞ്ഞു. തുടർന്ന് ഇവർ പൊലീസിൽ പരാതി നൽകുകയും എസ്.എച്ച്.ഒ: വി. സജിൻ ശശിയുടെ നേതൃത്വത്തിൽ പ്രതിയെ പിടികൂടുകയുമായിരുന്നു. എസ്.ഐ: രമ്യ കാർത്തികേയൻ, എ.എസ്.ഐ സുമേഷ്, എ.എസ്.ഐ മുഹമ്മദ് ബാഷി, സീനിയർ സി.പി.ഒ ഷാഹിർ അഹമദ്, സി.പി.ഒമാരായ മാർട്ടിൻ, ഭരതൻ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |