വെഞ്ഞാറമൂട് : റിട്ട.ജില്ലാ ജഡ്ജിയുടെ വീട് കുത്തിത്തുറന്ന് 10 പവന്റെ സ്വർണ്ണാഭരണങ്ങളും 5000 രൂപയും കവർന്നു. കാവറ, ശിവശൈലത്തിൽ റിട്ട.ജില്ലാ ജഡ്ജ് ഗോവിന്ദന്റെ വീട്ടിലാണ് കവർച്ച നടന്നത്. ബുധനാഴ്ച്ച വൈകുന്നേരം 4 മണിക്കും 5 മണിക്കും ഇടയിലാണ് കവർച്ച നടന്നതെന്നാണ് പൊലീസിന്റെ നിഗമനം.വീട്ടുകാർ ഇല്ലാത്തപ്പോഴായിരുന്നു കവർച്ച. ഗോവിന്ദന് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ചികിത്സയ്ക്കായി വെഞ്ഞാറമൂട് ശ്രീഗോകുലം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. വീട്ടിലെ എല്ലാവരും ആശുപത്രിയിലായിരുന്നു. രാത്രി പത്തു മണിയോടെ വീട്ടുകാർ തിരികെ എത്തിയപ്പോഴാണ് വീട് കുത്തിത്തുറന്ന നിലയിൽ കണ്ടത്. അലമാരയിൽ സൂക്ഷിച്ചിരുന്ന കമ്മലുകളും വളകളും മാലകളും ഉൾപ്പെടെ പത്തു പവനോളം ആഭരണങ്ങളും രൂപയും നഷ്ടമായിട്ടുണ്ട്. തുടർന്ന് വെഞ്ഞാറമൂട് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. മുറികളിലെ അലമാരകളെല്ലാം തുറന്ന് സാധനങ്ങൾ വാരിവലിച്ചിട്ട നിലയിലാണ്. 1000 രൂപയോളം വരുന്ന നാണയത്തുട്ടുകൾ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി.വീടിനു സമീപത്തെ പുരയിടത്തിൽ മോഷ്ടാക്കളുടേതെന്ന് കരുതുന്ന കാല്പാടുകൾ കണ്ടെത്തിയിട്ടുണ്ട്. വീടിന്റെ പിറകുവശത്തെ വാതിൽ കുത്തിത്തുറന്നാണ് മോഷ്ടാക്കൾ ഉള്ളിൽക്കടന്നത്. വിരലടയാള വിദഗ്ദ്ധരും ഡോഗ് സ്ക്വാഡും പരിശോധന നടത്തി. പ്രതികളെക്കുറിച്ച് സൂചനകൾ ഒന്നും ലഭിച്ചിട്ടില്ലന്ന് സി.ഐ സൈജുനാഥ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |