നെടുമങ്ങാട്: പനവൂർ, നെടുമങ്ങാട് മേഖലകളിലെ സ്കൂളുകളും കോളേജുകളും കേന്ദ്രീകരിച്ച് കഞ്ചാവ് വില്പന നടത്തിയിരുന്ന രണ്ട് യുവാക്കളെ ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡ് പിടികൂടി. പനവൂർ വെള്ളംകുടി റോഡരികത്ത് വീട്ടിൽ ഫൈസൽ (24), പനവൂർ വെള്ളംകുടി കൊച്ചാനായികോണത് വീട്ടിൽ അൽ അമീൻ (21) എന്നിവരെയാണ് ഫൈസലിന്റെ വീട്ടിൽ നിന്ന് കഞ്ചാവ് ചെറു പൊതികളാക്കിക്കൊണ്ടിരിക്കവേ പിടികൂടിയത്.
നെടുമങ്ങാട് ഇൻസ്‌പെക്ടർ സതീഷ് കുമാർ, സബ് ഇൻസ്‌പെക്ടർ സൂര്യ, തിരുവനന്തപുരം റൂറൽ ലഹരി വിരുദ്ധ സ്‌ക്വാഡ് സബ് ഇൻസ്‌പെക്ടർ ഷിബു, എ.എസ്.ഐ സജു, എസ്.സി.പി.ഒ സതികുമാർ, ഉമേഷ് ബാബു എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.
തിരുവനന്തപുരം റൂറൽ നാർകോട്ടിക് സെൽ ഡിവൈ.എസ്.പി വി.ടി. രാസിതിന് കിട്ടിയ രഹസ്യവിവരത്തിനെ തുടർന്ന് ലഹരി വിരുദ്ധ സ്‌ക്വാഡ് ഒരു മാസത്തിലേറെ രഹസ്യ നിരീക്ഷണം നടത്തിയാണ് ഇവരെ പിടികൂടിയത്. സ്കൂൾ, കോളേജ് വിദ്യാർത്ഥികൾക്ക് അവർ പറയുന്ന സ്ഥലത്ത് കഞ്ചാവ് എത്തിച്ചു കൊടുക്കുന്നതാണ് ഇവരുടെ രീതി. ഇവരുടെ പക്കൽ നിന്ന് 100 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. ഇവരുടെ കൈയിൽ നിന്ന് സ്ഥിരമായി കഞ്ചാവ് വാങ്ങുന്നവരുടെ വിവരം പൊലീസ് ശേഖരിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം വിതുര മേഖലയിൽ സ്‌ക്വാഡ് നടത്തിയ റെയ്‌ഡിൽ രണ്ട് യുവാക്കളെ പിടികൂടി വിതുര പൊലീസിന് കൈമാറിയിരുന്നു. വരും ദിവസങ്ങളിൽ കൂടുതൽ റെയ്‌ഡുകൾ നടത്തുമെന്ന് ജില്ലാ പൊലീസ് മേധാവി ഡോ. ദിവ്യ വി.ഗോപിനാഥ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |