പൂവാർ: വില്ലേജ് ഓഫീസിന് സ്വന്തം കെട്ടിടം വേണമെന്ന പൂവാർ നിവാസികളുടെ സ്വപ്നം സഫലമായി. വർഷങ്ങളായുള്ള കാത്തിരിപ്പിനൊടുവിൽ അരുമാനൂർ പട്യക്കാലയിലെ അരുമാനൂർ ഗവ. എൽ.പി സ്കൂളിന് എതിർ വശത്തായുള്ള 11 സെന്റ് സർക്കാർ ഭൂമിയിലാണ് പൂവാർ സ്മാർട്ട് വില്ലേജ് ഓഫീസിന് കെട്ടിടം ഉയർന്നത്. ഇതിന്റെ ഉദ്ഘാടനം കഴിഞ്ഞ ദിവസം മന്ത്രി കെ.രാജൻ നിർവഹിച്ചു.
2014 ഒക്ടോബറിലാണ് പൂവാർ ഗ്രാമപഞ്ചായത്തിൽ വില്ലേജ് ഓഫീസ് പ്രവർത്തനം ആരംഭിച്ചത്. അതിന് മുൻപ് തിരുപുറം വില്ലേജിന്റെ ഭാഗമായിരുന്നു പൂവാർ. ഒരു ഗ്രാമപഞ്ചായത്തിൽ ഒരു വില്ലേജ് എന്ന നയം നടപ്പായതോടെയാണ് പൂവാർ വില്ലേജ് നിലവിൽ വന്നത്. ഇതോടെ പൂവാർ തീരമേഖലകളിൽ നിന്ന് വില്ലേജുമായി ബന്ധപ്പെട്ട ആവശ്യങ്ങൾക്ക് തിരുപുറം പഴയകട വരെ യാത്ര ചെയ്യേണ്ട അവസ്ഥയ്ക്ക് വിരാമമായി. ഇത്രകാലവും വാടകക്കെട്ടിടത്തിലാണ് പൂവാർ വില്ലേജ് ഓഫീസ് പ്രവർത്തിച്ചിരുന്നത്.
വില്ലേജ് ഓഫീസ് നിർമ്മിക്കാൻ പൂവാർ ടൗൺ കേന്ദ്രീകരിച്ച് അനുയോജ്യമായ സ്ഥലം കണ്ടെത്താൻ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ നടത്തിയ ശ്രമം പരാജയപ്പെടുകയായിരുന്നു. ഇതിനെ തുടർന്ന് കെട്ടിട നിർമ്മാണത്തിന് സർക്കാർ അനുവദിച്ച തുക നഷ്ടപ്പെടുമെന്ന സാഹചര്യം വന്നതോടെയാണ് പട്യക്കലയിൽ വില്ലേജ് ഓഫീസ് നിർമ്മിക്കാൻ ഇടയാക്കിയത്. അകാലത്തിൽ പൊലിഞ്ഞുപോയ മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റും, വാർഡ് മെമ്പറുമായിരുന്ന കെ.ബാഹുലേയന്റെ അശ്രാന്ത പരിശ്രമത്തിന്റെ ഫലമായാണ് വിദ്യാഭ്യാസ വകുപ്പിന്റെ ഭൂമി റവന്യൂ വകുപ്പിന് കൈമാറി, അവിടെ സ്മാർട്ട് വില്ലേജ് ഓഫീസ് വരാൻ കാരണമായതെന്ന് നാട്ടുകാർ സ്മരിക്കുന്നു. വരുന്ന 10ന് ബാഹുലേയന്റെ ഒന്നാം ചരമവാർഷികം ആചരിക്കുമ്പോൾ അദ്ദേഹത്തിന്റെ നിസ്വാർദ്ധമായ പൊതുപ്രവർത്തനത്തിന് ഒരു പൊൻതൂവൽ കൂടിയാവുകയാണ് വില്ലേജ് ഓഫീസ് മന്ദിരം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |