കിളിമാനൂർ :ഭാര്യാവീട്ടിൽ അതിക്രമിച്ചുകയറി വൃദ്ധനായ ഭാര്യാ പിതാവിനെ മർദ്ദിച്ച യുവാവ് അറസ്റ്റിൽ. കൊല്ലം അച്ചൻകോവിൽ ഹരിജൻകോളനി ബ്ലോക്ക് നമ്പർ 27 അംശുഭവനിൽ അംശുരാജി(41)നെയാണ് കിളിമാനൂർ പൊലീസ് അറസ്റ്റുചെയ്തത്. തിങ്കളാഴ്ച ഉച്ചയ്ക്ക് മൂന്നര മണിയോടെയായിരുന്നു സംഭവം. പിണങ്ങിക്കഴിയുന്ന ഭാര്യയെയും കുഞ്ഞിനെയും പിതാവ് സംരക്ഷിക്കുന്നതിന്റെ വിരോധത്തിൽ പ്രതി തട്ടത്തുമല മറവക്കുഴിയിലുള്ള ഭാര്യാഗൃഹത്തിൽ കടന്നുകയറി ഓടുകൊണ്ട് ഭാര്യാപിതാവായ ബാബു(75)വിന്റെ തലയിലും മുഖത്തും ശരീരത്തിലും അടിച്ച് പരിക്കേൽപ്പിക്കുകയും മൊബൈൽ ഫോൺ എറിഞ്ഞു തകർത്ത ശേഷം ഓടി രക്ഷപ്പെടുകയുമായിരുന്നു. ബാബുവിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒളിവിൽ പോകാൻ ശ്രമിച്ച പ്രതിയെ പൊലീസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു. സർക്കാർ ജീവനക്കാരനായിരുന്ന പ്രതി സഹപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയതിന് 2016 ൽ സർവ്വീസിൽ നിന്നുപിരിച്ചു വിട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട് കണ്ണൂർ ടൗൺ പൊലീസ് സ്റ്റേഷനിൽ പ്രതിക്കെതിരെ കേസുണ്ട്. കിളിമാനൂർ ഐ.എസ്.എച്ച്. ഒ. എസ്. സനൂജിന്റെ നേതൃത്വത്തിൽ എസ്. ഐ വിജിത് കെ.നായർ,എ. എസ്. ഐ മാരായ ഷജിം,താഹിർ,ഷാജു. എസ്. സി. പി. ഒ മഹേഷ്,സി. പി. ഒ മാരായ വിനയചന്ദ്രൻ, ശ്രീരാജ്, രേഖ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റുചെയ്തത്. ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡു ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |