കുളത്തൂർ: ഐ.ടി നഗരത്തിലെ പ്രധാന റോഡുകളിലൊന്നായ കുളത്തൂർ - കഴക്കൂട്ടം റോഡിലെ അനിയന്ത്രിതമായ വെള്ളക്കെട്ട് കാരണം ഉണ്ടാകുന്ന അതിരൂക്ഷമായ യാത്രാദുരിതം പരിഹരിക്കാൻ ഉടൻ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ഭരണകക്ഷി തന്നെ ഉപരോധ സമരവുമായി രംഗത്തെത്തിയത് കൗതുകമായി.
റോഡിലെ ശോച്യാവസ്ഥ പരിഹരിക്കാൻ പൊതുമരാമത്ത് വകുപ്പ് അടിയന്തര നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് കഴക്കൂട്ടം ആറ്റിൻകുഴിയിലാണ് ഡി.വൈ.എഫ്.ഐ ആറ്റിപ്ര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉപരോധ സമരം സംഘടിപ്പിച്ചത്.
ചെറിയ ചാറ്റൽ മഴയിലും റോഡ് തോടായി മാറുകയാണ്. കഴിഞ്ഞ രണ്ട് തവണയും ബി.എം ആൻഡ് ബി.സി പദ്ധതി പ്രകാരം നവീകരിച്ച റോഡാണ് സഞ്ചാരയോഗ്യമല്ലാതായി മാറിയത്. മഴയത്ത് റോഡിൽ വെള്ളക്കെട്ടാകും. കാൽനടയാത്രക്കാർ ഈ വെള്ളത്തിൽ മുങ്ങിയാണ് സഞ്ചരിക്കുന്നത്.
വെള്ളക്കെട്ടിൽ വീണ് അപകടങ്ങളും പതിവായതോടെയാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്.
റോഡിന്റെ ഒരു ഭാഗത്തും ഓടകൾ ഇല്ലാത്തതാണ് വെള്ളക്കെട്ടിന് കാരണം. നവീകരണ സമയത്ത് ഓടകൾ നിർമ്മിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും ഒന്നുമുണ്ടായില്ല. അതിനിടെ റോഡ് നവീകരണത്തിൽ പൊതുമരാമത്തും നഗരസഭയും തമ്മിൽ ഉത്തരവാദിത്വത്തിൽ തർക്കം തുടരുന്നതാണ് പ്രശ്നപരിഹാരം നീളാൻ കാരണമെന്ന് നാട്ടുകാർ ആരോപിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |