തിരുവനന്തപുരം: ഗണേശോത്സവ ട്രസ്റ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന ഗണേശോത്സവ ആഘോഷങ്ങൾക്ക് സമാപനം കുറിച്ചുകൊണ്ടുള്ള ഘോഷയാത്രയും സാംസ്‌കാരിക സമ്മേളനവും വിഗ്രഹ നിമജ്ജനവും നാളെ നടക്കുമെന്ന് ആഘോഷ കമ്മിറ്റി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ജില്ലയിലെ 1208 കേന്ദ്രങ്ങളിലും രണ്ടു ലക്ഷത്തിലധികം വീടുകളിലും പ്രതിഷ്ഠിച്ചിരിക്കുന്ന ഗണേശ വിഗ്രഹങ്ങൾ ചെറുഘോഷയാത്രകളായി വൈകിട്ട് 3ന് പഴവങ്ങാടി ഗണപതിക്ഷേത്രത്തിന് മുന്നിലെത്തും. 4ന് സാംസ്‌കാരിക സമ്മേളനം ആരംഭിക്കും. പദ്മനാഭസ്വാമിക്ഷേത്ര കോട്ടവാതിലിന് പുറത്താണ് സാംസ്‌കാരിക സമ്മേളനം നടക്കുക. ഘോഷയാത്രയുടെ ഉദ്ഘാടനം പഴവങ്ങാടി ഗണപതിക്ഷേത്രത്തിന് സമീപം നടക്കും. പദ്മനാഭസ്വാമി ക്ഷേത്രത്തിന് മുന്നിൽ നിന്നാരംഭിക്കുന്ന വാദ്യഘോഷമേളം പദ്മനാഭസ്വാമി ക്ഷേത്രം എക്‌സിക്യുട്ടീവ് ഓഫീസർ ഉദ്ഘാടനം ചെയ്യും. തുടർന്ന് പഴവങ്ങാടി മഹാഗണപതിക്ഷേത്രത്തിൽ നിന്ന് എത്തിക്കുന്ന ദീപം ഗണേശവിഗ്രഹത്തിനു മുന്നിൽ തെളിക്കുന്നതോടെ ഘോഷയാത്ര ആരംഭിക്കും.പൂജകൾക്കുശേഷം ഗണേശവിഗ്രഹങ്ങൾ കടലിൽ നിമജ്ജനം ചെയ്യും. ആഘോഷക്കമ്മിറ്റി ചെയർമാൻ എൻ. രഘുചന്ദ്രൻ നായർ, ഓർഗനൈസിംഗ് സെക്രട്ടറി ജി. ജയശേഖരൻ നായർ, ഭാരവാഹികളായ രാജശേഖരൻ നായർ ഉദയസമുദ്ര, ജോൺസൺ ജോസഫ്, ചൂഴാൽ നിർമ്മലൻ, രാധാകൃഷ്ണൻ ബ്യൂസ്റ്റാർ, സലിം മാറ്റപ്പള്ളി, മോഹൻകുമാർ സി.ഡി.ആർ.സി, ഡോ. അശോകൻ, കെ. ബാഹുലേയൻ നായർ, ബാജി ഗോവിന്ദൻ, മണക്കാട് ദിലീപ്, പ്രസാദ് ഇടപ്പഴഞ്ഞി, ജയശേഖരൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |