തിരുവനന്തപുരം: സർക്കാർ പരിഷ്‌കരിച്ച അക്ഷരമാലയ്ക്ക് ഐക്യ ദാർഢ്യവുമായി 51 അക്ഷരങ്ങൾ കൊണ്ട് ബൃഹത് പൂക്കളമൊരുക്കി മലയാളം പള്ളിക്കൂടത്തിലെ കുട്ടികൾ. 30 മീറ്റർ ചുറ്റളവിൽ കുട്ടികൾ ഒരുക്കിയ പൂക്കളത്തിൽ നൂറോളം പുസ്തകങ്ങളും സ്ഥാനം പിടിച്ചു. ചെറുശേരി, എഴുത്തച്ഛൻ, കുഞ്ചൻ നമ്പ്യാർ തുടങ്ങി ബാലചന്ദ്രൻ ചുള്ളിക്കാട് വരെയുള്ളവരുടെ പുസ്തകങ്ങൾ കുട്ടികൾ പൂക്കളോടൊപ്പം നിരത്തി. മലയാളം പള്ളിക്കൂടത്തിന്റെ ലോഗോയുൾപ്പെടെയുള്ള വ്യത്യസ്ത ഡിസൈനിൽ ഒരുക്കിയ പൂക്കളത്തിന് കേരളകൗമുദി കാർട്ടൂണിസ്റ്റ് സുജിത് നേതൃത്വം നൽകി. എല്ലാ പൂക്കൾക്കും ഇടം കൊടുക്കുന്നപോലെ എല്ലാ മനുഷ്യർക്കും ഇടം കൊടുക്കുന്നതാകണം കേരളമെന്ന് മലയാളം പള്ളിക്കൂടം അദ്ധ്യക്ഷൻ വി. മധുസൂദനൻ നായർ പറഞ്ഞു. 51 അക്ഷരങ്ങളുടെയും മുന്നിലായി 51 ചെരാതുകളും തെളിച്ചു. തൈക്കാട് ഗവൺമെന്റ് എൽ.പി സ്കൂളിൽ നടന്ന പരിപാടിയിൽ വട്ടപറമ്പിൽ പീതാംബരൻ,എൻ.കെ.സുനിൽകുമാർ,സനൽ ഡാലുമുഖം,കെ.യു.ഡബ്ളിയു.ജെ സംസ്ഥാന ട്രഷറർ സുരേഷ് വെള്ളിമംഗലം തുടങ്ങിയവർ പങ്കെടുത്തു. കുട്ടികൾ മധുരപ്പെട്ടിയിൽ നിക്ഷേപിച്ച മധുര പലഹാരങ്ങൾ വിതരണം നടത്തി. വടംവലിയും ഊഞ്ഞാലാട്ടവുമായി ഓണാഘോഷം ഗംഭീരമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |