തിരുവനന്തപുരം: കിച്ചൺ സ്‌മാർട്ടാക്കാനും മാലിന്യം നിയന്ത്രിക്കാനും നഗരസഭ നടപ്പിലാക്കിയ കിച്ചൺബിൻ പദ്ധതിയും പാതിവഴിയിലായതോടെ വീട്ടിലെ മാലിന്യവും റോഡരികിൽത്തന്നെ. അടുക്കള മാലിന്യങ്ങൾ കമ്പോസ്റ്റാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെയാണ് കിച്ചൺ ബിന്നുകൾ പദ്ധതിക്ക് തുടക്കമിട്ടത്.
ഗേറ്റിനരികിലും വൈദ്യുതി പോസ്റ്റുകൾക്ക് താഴെയും ഇന്റർലോക്ക് ചെയ്‌ത നടപ്പാതയിലും പ്ലാസ്റ്റിക് കവറുകളിലും മാലിന്യക്കവറുകൾ നിറയുകയാണ്. ശുചീകരണ തൊഴിലാളികൾ വേണമെങ്കിൽ വന്ന് മാലിന്യം എടുക്കട്ടേ എന്ന നിലപാടാണ് പലർക്കും. ബിന്നുകൾ വേണ്ടവിധം ഉപയോഗിച്ചിരുന്നെങ്കിൽ മാലിന്യ നിർമ്മാർജനം ഒരുപരിധിവരെ സാദ്ധ്യമാകുമെന്നാണ് നഗരസഭയുടെ കണക്കുകൂട്ടൽ.
ബിന്നുകളെ
' ഗൗനിക്കണം '
അടുക്കള മാലിന്യങ്ങളെ പാഴാക്കിക്കളയാതെ അതിൽ നിന്ന് ജൈവ കമ്പോസ്റ്റ് നിർമ്മിക്കാൻ സഹായിക്കുന്നവയാണ് മൂന്ന് തട്ടുകളായുള്ള കിച്ചൺ ബിന്നുകൾ. ബിന്നുകൾ വാങ്ങി വീടുകളിൽ സ്ഥാപിച്ചവർ അവ ശരിയായി ഉപയോഗിക്കാനോ മാലിന്യങ്ങൾ സംസ്‌കരിക്കാനോ ശ്രമിച്ചില്ല.
സ്ഥാപിച്ച ബിന്നുകളിൽ മുക്കാൽ ഭാഗത്തിലധികവും പാഴായിപ്പോയത് നഗരസഭയുടെ മാലിന്യ നിർമാർജനത്തിന് വൻ തിരിച്ചടിയായി. അടുക്കള മാലിന്യങ്ങൾ ബിന്നുകളിൽ നിക്ഷേപിക്കാതെ കവറിൽകെട്ടി വഴിയോരത്തെറിയുന്നതും വർദ്ധിച്ചു.
പുതിയ ബിന്നുകൾ
അണിയറയിൽ
100 വാർഡുകളിലെ വിവിധ വീടുകളിലായി 50,000 കിച്ചൺ ബിന്നുകളാണ് നഗരസഭ സ്ഥാപിച്ചത്. ഇതിൽ 5000ൽ താഴെ മാത്രമാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. കഴിഞ്ഞ മാർച്ചോടെ ഉപയോഗസാദ്ധ്യമല്ലാത്തവയെല്ലാം നഗരസഭ തിരികെയെടുത്തിരുന്നു. വരും മാസങ്ങളിൽ പുതിയ ബിന്നുകൾ വാങ്ങി പൊതുജനത്തിന് വീണ്ടും നൽകാനാണ് നഗരസഭയുടെ ലക്ഷ്യം. ഹരിതകർമ്മ സേനവഴി കിച്ചൺ ബിൻ വീണ്ടും നടപ്പാക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |