കൊച്ചി: ഭീകരസംഘടനയായ ഐസിസുമായി ചേർന്നു പ്രവർത്തിച്ചെന്ന കേസിലെ ഒന്നാം പ്രതി കോഴിക്കോട് കൊടുവള്ളി വട്ടക്കണ്ടത്തിൽ അബു മറിയം എന്ന ഷൈബു നിഹാറിന് എറണാകുളം എൻ.ഐ.എ കോടതി അഞ്ചു വർഷം കഠിന തടവും 10,000 രൂപ പിഴയും ശിക്ഷ വിധിച്ചു. വിവിധ വകുപ്പുകളിലായി 23 വർഷം കഠിന തടവാണ് വിധിച്ചതെങ്കിലും ഇവ ഒരുമിച്ച് അനുഭവിച്ചാൽ മതിയെന്നതിനാൽ അഞ്ചു വർഷമായി കുറഞ്ഞു. ഷൈബു നിഹാർ മൂന്നര വർഷമായി തടവിലായതിനാൽ ഇനി ഒന്നര വർഷം കൂടി ശിക്ഷ മതിയാകും.
ഐസിസിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്തതുമായി ബന്ധപ്പെട്ട് വളപട്ടണം പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ പ്രതി ഹംസ നടത്തിയ വെളിപ്പെടുത്തലിനെ തുടർന്നാണ് ഷൈബുവടക്കമുള്ളവർക്കെതിരെ കേസെടുത്തത്. ബഹ്റൈനിൽ പരസ്യക്കമ്പനി നടത്തിയിരുന്ന ഷൈബു അവിടെ അൽ അൻസർ സലഫി സെന്ററിൽ ഐസിസ് നടത്തിയ പരിശീലന ക്ളാസുകളിൽ പങ്കെടുത്തിരുന്നു. ഇയാൾക്കൊപ്പം ക്ളാസുകളിൽ പങ്കെടുത്ത 12 മലയാളികളിൽ എട്ടുപേർ സിറിയയിലേക്ക് പോയി ഐസിസിൽ ചേർന്നു. ബഹ്റൈനിൽ പിടിയിലാവുമെന്ന ഘട്ടത്തിൽ ഷൈബു ഖത്തറിലേക്ക് കടന്നു. അവിടെയും പരസ്യക്കമ്പനി തുടങ്ങിയ ഇയാൾ ഐസിസുമായുള്ള ബന്ധം തുടർന്നു. ഐസിസിന്റെ പ്രവർത്തനങ്ങൾക്കു വേണ്ടി ഇയാൾ ഫണ്ടു സ്വരൂപിച്ചെന്നും സിറിയയിലേക്ക് പോകാൻ ലക്ഷ്യമിട്ട മറ്റു പ്രതികൾക്ക് തുക കൈമാറിയെന്നും ദേശീയ അന്വേഷണ ഏജൻസിയുടെ കുറ്റപത്രത്തിൽ പറയുന്നു.
മലപ്പുറം വണ്ടൂർ പൊലീസ് ഇവർക്കെതിരെ 2017 നവംബർ ആറിന് രജിസ്റ്റർ ചെയ്ത കേസ് പിന്നീട് ദേശീയ അന്വേഷണ ഏജൻസിക്ക് കൈമാറി. 2018 ജൂൺ ഒന്നിന് എൻ.ഐ.എ രജിസ്റ്റർ ചെയ്ത കേസിൽ 2019 ഏപ്രിൽ ഒമ്പതിനാണ് ഷൈബു കരിപ്പൂർ വിമാനത്താവളത്തിൽ പിടിയിലായത്. ഏഴു പ്രതികളുള്ള കേസിൽ മറ്റു ആറു പേർ ഒളിവിലാണ്.
കുറ്റവും ശിക്ഷയും
ഗൂഢാലോചന: മൂന്നു വർഷം കഠിന തടവ്
ഇന്ത്യയുടെ സൗഹൃദത്തിലുള്ള ഏഷ്യൻ രാജ്യവുമായി യുദ്ധം ചെയ്യൽ: അഞ്ചു വർഷം കഠിന തടവും 10,000 രൂപ പിഴയും
ഭീകരസംഘടനയിൽ അംഗമാവുക : അഞ്ചു വർഷം കഠിന തടവ്
ഭീകരസംഘടനയ്ക്ക് പിന്തുണയും സഹായവും: അഞ്ചു വർഷം കഠിന തടവ്
ഭീകരപ്രവർത്തനങ്ങൾക്കായി ഫണ്ടു ശേഖരിക്കൽ: അഞ്ചു വർഷം കഠിന തടവ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |