ബാലരാമപുരം: പോപ്പുലർ ഫ്രണ്ട് നടത്തിയ ഹർത്താലിൽ ബാലരാമപുരത്ത് ബസിന് നേരെ കല്ലേറിഞ്ഞ യുവാക്കൾ ബാലരാമപുരം പൊലീസിന്റെ പിടിയിലായി. ഐത്തിയൂർ ചാമവിള വീട്ടിൽ ഷെഫീക്ക്(33), ഐത്തിയൂർ ചാമവിള വീട്ടിൽ ഷഹാബ്ദീൻ (35), പരുത്തിത്തോപ്പ് വീട്ടിൽ ഷബീർ റോഷൻ (32) എന്നിവരാണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ 23നായിരുന്നു സംഭവം. ബൈക്കുകളിലെത്തി കൃത്യം നടത്തിയ ശേഷം യുവാക്കൾ ഒളിവിൽ പോവുകയായിരുന്നു. ബാലരാമപുരം, കല്ലമ്പലം, മുടവൂർപ്പാറ എന്നീ സ്ഥലങ്ങളിൽ ബസുകൾക്ക് നേരെ കല്ലേറ് നടത്തി ചില്ലുകൾ തകർത്ത കേസിലും ടിപ്പർ ലോറിയുടെ മുൻ ഗ്ലാസുകൾ തകർത്ത സംഭവത്തിലുമാണ് ഇവർ പിടിയിലായത്.
കല്ലേറിൽ ചില്ല് തെറിച്ചുവീണ് നെയ്യാറ്റിൻകര ഡിപ്പോയിലെ ഡ്രൈവർ ആലപ്പുഴ സ്വദേശി സുനിൽകുമാറിന്റെ (47) കണ്ണിന് പരിക്കേറ്റിരുന്നു. നെയ്യാറ്റിൻകര ഡിപ്പോയിലെ ആർ.എ.സി 114 കാരക്കോണം – മഞ്ചവിളാകം ബസ്, ആർ.എ.സി 382 ഭാസ്കർ നഗർ -മെഡിക്കൽ കോളേജ് ബസ്, കുളത്തൂർ - തിരുവനന്തപുരം കെ.എസ്.ആർ.ടി.സി ബസ് എന്നീ ബസുകളുടെ ഗ്ലാസാണ് തകർത്തത്. ആക്രമണത്തിൽ പരിക്കേറ്റ ബസ് ഡ്രൈവർ, യാത്രക്കാർ എന്നിവർ നൽകിയ വിവരങ്ങളുടെയും മൊഴിയുടെയും അടിസ്ഥാനത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞത്. സംഭവത്തിൽ കെ.എസ്.ആർ.ടി.സി ക്ക് ഒന്നര ലക്ഷത്തോളം രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ട്. പിടിയിലായവരെ കോടതി റിമാൻഡ് ചെയ്തു. മറ്റ് അനിഷ്ട സംഭവങ്ങളിൽ ഇവർക്ക് പങ്കുണ്ടോയെന്ന് അന്വേഷിച്ചു വരികയാണെന്ന് സി.ഐ ബിജുകുമാർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |