തിരുവനന്തപുരം: കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്ന ഡോ.ശശിതരൂർ എം.പി സ്വന്തം മണ്ഡലമായ തിരുവനന്തപുരത്തു നിന്നുൾപ്പെടെ ജില്ലയിൽ നിന്ന് പരമാവധി വോട്ടുകൾ നേടാനുള്ള ശ്രമം തുടങ്ങി. രണ്ട് മുൻ എം.എൽ.എമാരായ തമ്പാനൂർ രവിയും കെ.എസ്.ശബരീനാഥനുമാണ് തരൂരിന് പിന്തുണ നൽകി നാമനിർദ്ദേശ പത്രികയിൽ ഒപ്പിട്ടത്. ഇവർക്കുപുറമേ കുറച്ച് വോട്ടുകൾകൂടി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് തരൂർ ക്യാമ്പ്.
കേരളത്തിലെ യുവനിര തരൂരിന് വോട്ട് ചെയ്യുമെന്ന് അദ്ദേഹത്തെ അനുകൂലിക്കുന്ന നേതാക്കൾ പറയുന്നു.
കേരളത്തിൽ ആകെയുളള 315 വോട്ടുകളിൽ 31 എണ്ണം ജില്ലയിൽ നിന്നാണ്. ഇതിൽ പന്ത്രണ്ട് വോട്ടെങ്കിലും ലഭിക്കുമെന്നാണ് തരൂർ ക്യാമ്പിന്റെ പ്രതീക്ഷ. 14 നിയമസഭാ മണ്ഡലങ്ങളിലെ 28 ബ്ലോക്കുകളിൽ നിന്ന് നാമനിർദ്ദേശം ചെയ്യപ്പെട്ട കെ.പി.സി.സി അംഗങ്ങൾക്കും മുൻ കെ.പി.സി.സി പ്രസിഡന്റുമാരായ എ.കെ.ആന്റണി, വി.എം.സുധീരൻ, എം.എം.ഹസൻ എന്നിവർക്കുമാണ് ജില്ലയിൽ നിന്ന് വോട്ട്. മല്ലികാർജ്ജുന ഖാർഗെയ്ക്കായി നാമനിർദ്ദേശപത്രികയിൽ ആദ്യം ഒപ്പുവച്ചത് എ.കെ.ആന്റണിയാണ്. അമേരിക്കയിൽ ചികിത്സയിലുളള വി.എം.സുധീരൻ വോട്ട് ചെയ്യാൻ എത്തുമോയെന്ന കാര്യം സംശയമാണ്.
വ്യക്തിപരമായ നിലപാടില്ലെന്നും ഔദ്യോഗിക സ്ഥാനാർത്ഥിക്കാണ് വോട്ടെന്നുമാണ് ഡി.സി.സി പ്രസിഡന്റ് പാലോട് രവി പറയുന്നത്. വ്യക്തിപരമായി തരൂരുമായി അടുത്ത ബന്ധമാണ്. ഡി.സി.സി പ്രത്യേകിച്ചൊരു നിർദ്ദേശം ആർക്കും നൽകില്ല. തരൂർ പത്രിക പിൻവലിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം വ്യക്തമാക്കി. തരൂർ പിന്തുണ തേടിയെത്തിയപ്പോൾ രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ലെന്ന് തമ്പാനൂർ രവി പറഞ്ഞു. അതേസമയം, ഗ്രൂപ്പ് നേതാക്കളോട് അഭിപ്രായം ആരായാൻ കാത്തിരിക്കുകയാണ് മറ്റ് ചില നേതാക്കൾ.
ജില്ലയിൽ നിന്ന് വോട്ടുള്ള
കെ.പി.സി.സി അംഗങ്ങൾ
വർക്കല കഹാർ, രമണി പി.നായർ, ജെ.എസ്.അഖിൽ, എച്ച്.പി.ഷാജി, കെ.എസ്.ഗോപകുമാർ, എൻ.സുദർശനൻ, ചെമ്പഴന്തി അനിൽ, കരകുളം കൃഷ്‌ണപിളള, എൻ.ശക്തൻ, ഇ.ഷംസുദ്ദീൻ, കെ.എസ്.ശബരീനാഥൻ, അടൂർപ്രകാശ്, ആർ.വത്സലൻ, അൻസജിത റസൽ, നെയ്യാറ്റിൻകര സനൽ, കെ.മോഹൻകുമാർ, കോളിയൂർ ദിവാകരൻ നായർ, മണക്കാട് സുരേഷ്, ആറ്റിപ്ര അനിൽ, ശാസ്‌തമംഗലം മോഹൻ, ടി.ശരത്ചന്ദ്രപ്രസാദ്, വി.എസ്.ശിവകുമാർ, ഡി.സുദർശനൻ, ശശിതരൂർ, പി.കെ.വേണുഗോപാൽ, ചെറിയാൻ ഫിലിപ്പ്, എം.എ.വാഹിദ്, തമ്പാനൂർ രവി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |