മലപ്പുറം: പത്തുവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ വൃദ്ധനെ 10 വർഷം കഠിനതടവിനും 2.25 ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചു. ഐക്കരപ്പടി ചെറുകാവ് വള്ളിയിൽ കോയമൊയ്തീനെയാണ് (68) ജഡ്ജി പി.ടി. പ്രകാശൻ ശിക്ഷിച്ചത്. 2016ലായിരുന്നു സംഭവം. പീഡിപ്പിച്ച ശേഷം കുട്ടിക്ക് ഒരു രൂപയുടെ മൂന്ന് നാണയങ്ങൾ നൽകുകയും പുറത്തു പറഞ്ഞാൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. കരഞ്ഞു കൊണ്ട് നാണയങ്ങളുമായി വീട്ടിലെത്തിയ കുട്ടിയെ മാതാവ് ചോദ്യം ചെയ്തതോടെയാണ് പീഡനവിവരം പുറത്താകുന്നത്. പോക്‌സോ വകുപ്പിലെ 5(എം) പ്രകാരം പത്തുവർഷം തടവ്, രണ്ട് ലക്ഷം രൂപ പിഴ, പിഴയടയ്ക്കാത്ത പക്ഷം രണ്ടു വർഷത്തെ അധിക തടവ്, ഭീഷണിപ്പെടുത്തിയതിന് രണ്ടു വർഷം കഠിന തടവ്, സ്വകാര്യ ഭാഗങ്ങൾ പ്രദർശിപ്പിച്ചതിന് മൂന്നു വർഷം കഠിനതടവ്, 25000 രൂപ പിഴ, പിഴയടക്കാത്ത പക്ഷം ആറുമാസത്തെ അധിക തടവ് എന്നിങ്ങനെയാണ് ശിക്ഷ. ശിക്ഷ ഒരുമിച്ചനുഭവിച്ചാൽ മതി. പ്രതി പിഴയൊടുക്കുന്ന പക്ഷം ഇതിൽ നിന്നും രണ്ടു ലക്ഷം രൂപ പീഡനത്തിനിരയായ ബാലികയ്ക്ക് നൽകാനും കോടതി വിധിച്ചു. പ്രോസിക്യൂഷനു വേണ്ടി ജില്ലാ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. സോമസുന്ദരൻ ഹാജരായി. 14 രേഖകളും രണ്ട് തൊണ്ടിമുതലുകളും ഹാജരാക്കി. പീഡനത്തിനിരയായ പെൺകുട്ടിക്ക് സർക്കാരിന്റെ വിക്ടിം കോമ്പൻസേഷൻ ഫണ്ടിൽ നിന്ന് നഷ്ടപരിഹാരമായി അഞ്ചു ലക്ഷം രൂപ ലഭ്യമാക്കാൻ വേണ്ട നടപടികൾ സ്വീകരിക്കുന്നതിന് കോടതി ജില്ലാ ലീഗൽ സർവ്വീസസ് അതോറിറ്റിക്ക് നിർദ്ദേശം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |