തിരുവനന്തപുരം:രാജാജി നഗർ സ്വദേശി റോഷൻ ശബ്ദങ്ങളെ അറിഞ്ഞിരുന്നത് ശ്രവണ സഹായിയിലൂടെയാണ്. എന്നാൽ ശ്രവണ സഹായി നഷ്ടപ്പെട്ട റോഷന്റെ ജീവിതത്തിലെ നിശബ്ദതയ്ക്ക് ശബ്ദമേകാൻ സഹായ സന്നദ്ധത അറിയിച്ച് രംഗത്തുവന്നത് നിരവധി മനുഷ്യ സ്നേഹികൾ. അതിൽ കിംസ് ആശുപത്രി സ്പോൺസർ ചെയ്യുന്ന ശ്രവണസഹായി നഗരസഭ മേയർ ആര്യാ രാജേന്ദ്രൻ ഇന്ന് റോഷന് നൽകും. അതോടെ തന്റെ പ്രിയപ്പെട്ട ശബ്ദങ്ങളുടെ ലോകത്തേക്ക് റോഷനിന്ന് മടങ്ങാം. ശ്രവണസഹായി അടങ്ങിയ ബാഗ് നഷ്ടപ്പെട്ട റോഷന്റെ കഥ വൈറലായിരുന്നു. പുതിയ ശ്രവണ സഹായി വാങ്ങിനൽകാമെന്ന വാഗ്ദാനവുമായി റോഷന്റെ പിതാവ് ലെനിനെ സമീപിച്ചത് ഇരുപതിൽപരം ആളുകളാണ്. സഹായം വാഗ്ദാനം ചെയ്ത എല്ലാവരോടും മേയർ ആര്യാ രാജേന്ദ്രനുമായി ബന്ധപ്പെടാനായിരുന്നു ലെനിൻ പറഞ്ഞത്. നഷ്ടപ്പെട്ട ശ്രവണ സഹായിയുടെ അതേ മോഡൽ തന്നെയാണ് കിംസ് ആശുപത്രിക്കാർ റോഷന് നൽകുന്നത്. പുതിയ ശ്രവണ സഹായി വാങ്ങി നൽകാമെന്ന് മേയർ ഇന്നലെ റോഷന്റെ വീട്ടിൽ ചെന്ന് ഉറപ്പ് നൽകിയിരുന്നു. മേയറോടുള്ള മറുപടിയായി പതിഞ്ഞ ശബ്ദത്തിൽ ആംഗ്യ ഭാഷയിൽ നന്ദി പറയാനും റോഷൻ മറന്നില്ല.
മകനുവേണ്ടി വാങ്ങിയ രണ്ട് ശ്രവണ സഹായികളിൽ ഒരെണ്ണം നൽകാമെന്ന വാഗ്ദാനവും റോഷനെത്തേടി എത്തിയിരുന്നു. പണമല്ല തങ്ങൾക്ക് വേണ്ടതെന്നും നഷ്ടപ്പെട്ടുപോയ ശ്രവണസഹായി തിരിച്ചുകിട്ടുകയാണെന്നും സഹായിക്കാൻ മനസ് കാണിച്ചവരോട് തീർത്താൽ തീരാത്ത നന്ദിയുണ്ടെന്നും ലെനിൻ പറഞ്ഞു. ജഗതി ബധിര വിദ്യാലയത്തിലെ പ്ലസ്ടു വിദ്യാർത്ഥിയായ റോഷന്റെ 1.38 ലക്ഷം രൂപ വിലയുള്ള ഹിയറിംഗ് എയിഡ് അടങ്ങിയ ബാഗ് കഴിഞ്ഞ വ്യാഴാഴ്ചയാണ് നഷ്ടപ്പെട്ടത്. ഹോസ്റ്റലിൽ താമസിക്കുന്ന റോഷൻ അച്ഛന്റെ വീട്ടിലേക്ക് വരുമ്പോഴാണ് ബൈക്കിൽ തൂക്കിയിട്ടിരുന്ന ബാഗ് നഷ്ടമായത്. ബാഗ് കണ്ടെത്താൻ കഴിയാത്തതിനെ തുടർന്ന് റോഷന്റെ അമ്മ ഫേസ്ബുക്കിൽ കുറിപ്പിട്ടിരുന്നു. നാലുമാസം മുൻപ് പുനർജനി പദ്ധതിയിലൂടെയാണ് റോഷന് ശ്രവണസഹായി ലഭിച്ചത്. അതിനുശേഷം റോഷന് വലിയമാറ്റങ്ങളാണ് ഉണ്ടായിരുന്നതെന്ന് അച്ഛൻ ലെനിൻ പറയുന്നു.
CAPTION. റോഷനെ മേയർ ആര്യ രാജേന്ദ്രൻ വീട്ടിൽ ചെന്ന് സന്ദർശിച്ചപ്പോൾ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |