കൊച്ചി: വാടകയ്ക്ക് നൽകിയിരുന്ന വടുതലയിലെ വീട് ആളില്ലാത്ത നേരത്ത് പൊലീസ് കുത്തിത്തുറന്ന് പരിശോധിച്ചെന്നും ഇവിടെയുണ്ടായിരുന്ന സ്വർണാഭരണങ്ങളും മറ്റ് വസ്തുക്കളും പിന്നീട് കാണാനില്ലെന്നും സൈമൺ ബ്രിട്ടോയുടെ ഭാര്യ സീന ഭാസ്‌കർ. അന്തരിച്ച മുൻ സി.പി.എം നേതാവും എം.എൽ.എയുമായിരുന്ന സൈമൺ ബ്രിട്ടോയുടെ ഭാര്യ കൊച്ചി സിറ്റി പൊലീസ് കമ്മിഷണർക്കാണ് പരാതി നൽകിയത്. വീട് തുറന്ന് പരിശോധിച്ചെന്ന് സമ്മതിച്ച പൊലീസ്, കേസന്വേഷണത്തിന്റെ ഭാഗമായി നടപടി ക്രമങ്ങൾ പാലിച്ചാണ് പരിശോധന പൂർത്തിയാക്കിയതെന്ന് ഉന്നത ഉദ്യോഗസ്ഥർക്ക് വിശദീകരണം നൽകി.
പരാതിയിൽ പറയുന്നത്:
കഴിഞ്ഞ മാസം 31ന് പുലർച്ചെ 6.30ന് ഞാറയ്ക്കൽ പൊലീസെന്ന് പറഞ്ഞ് ഒരുസംഘം യൂണിഫോമിലും അല്ലാതെയും കുത്തുകേസിലെ പ്രതി ഒളിവിലിരിക്കുന്നെന്ന പേരിൽ വടുതലയിലെ തന്റെ വീട്ടിലെത്തി. സമീപവാസി മാവേലി ഹിലാരിയുടെ സഹായത്തോടെ വീട് പൊലീസ് കുത്തിത്തുറന്നു. പരിശോധനയ്ക്ക് പിന്നാലെ തട്ടിൻമുകളിൽ സൂക്ഷിച്ചിരുന്ന തന്റെയും മകളുടെയും 10 പവനോളം വരുന്ന സ്വർണാഭരണങ്ങളും സൈമൺ ബ്രിട്ടോയ്ക്ക് ലഭിച്ച അവാർഡുകളും മെമന്റോകളും കാണാതായി.
ആലപ്പുഴ സ്വദേശിയായ വിഷ്ണുവിനാണ് വീട് വാടകയ്ക്ക് നൽകിയിരിക്കുന്നത്. പരിശോധന നടക്കുമ്പോൾ ഇയാൾ വീട്ടിലുണ്ടായിരുന്നില്ല. മകളുടെ പഠനാവശ്യത്തിനായി ഡൽഹിയിലാണ് താനിപ്പോഴുള്ളത്. വീട്ടുടമയായ തന്നെയോ അടുത്ത് താമസിക്കുന്ന ബന്ധുക്കളെയോ പരിശോധന വിവരം പൊലീസ് അറിയിച്ചില്ല. വീട്ടിൽ അതിക്രമിച്ചു കയറിയവരിൽ പൊലീസ് ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ നടപടിക്രമങ്ങൾ പാലിച്ചിട്ടില്ല. സംഭവത്തിൽ കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണം. സ്ത്രീത്വത്തെ അപമാനിക്കുന്നതരത്തിൽ തനിക്കെതിരെ പ്രവർത്തിക്കുന്ന മാവേലി ഹിലാരി എന്നയാൾക്കെതിരെയും നിയമനടപടിയെടുക്കണം.
പൊലീസ് പറയുന്നത്:
യുവാവിനെ വെട്ടിപ്പരിപ്പരിക്കേൽപ്പിച്ച കേസിൽ ഒരാളെ പിടികൂടിയിരുന്നു. കൂട്ടുപ്രതികൾ വടുതലയിലെ വാടക വീട്ടിലാണ് കഴിയുന്നതെന്നായിരുന്നു ഇയാളുടെ മൊഴി. ടവർ ലോക്കേഷൻ പരിശോധിച്ച് ഉറപ്പിച്ച സംഘം സ്ഥലത്ത് എത്തിയപ്പോൾ വീട്ടിൽ ലൈറ്റും ഫാനും ഓണായിരുന്നു. അയൽവാസിയായ വീട്ടമ്മയെക്കൊണ്ട് വാടകക്കാരെ വിളിപ്പിച്ചെങ്കിലും ഉച്ചയ്‌ക്കേ എത്തുകയുള്ളൂവെന്നായിരുന്നു മറുപടി. ഫോൺ പിന്നീട് ഓണായില്ല. തുടർന്ന് വീട്ടിൽ ആളുണ്ടെന്ന് കരുതി അയൽവാസിയുടെ സഹായത്തോടെ വീട് തുറന്ന് പരിശോധിച്ചു. അയൽവാസികളുടെ സാന്നിദ്ധ്യത്തിൽ ഇവിടെ നിന്ന് കണ്ടെടുത്തവയെല്ലാം രേഖപ്പെടുത്തിയാണ് നടപടി പൂർത്തിയാക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |