തിരുവനന്തപുരം: ഫുട്ബാൾ ലോകകപ്പിന് ഖത്തറിൽ പന്തുരുളും മുമ്പേ അനന്തപുരിയിലും ആവേശം പടരുന്നു. കൈതമുക്ക് ജംഗ്ഷനിൽ അർജന്റീനൻ ആരാധകർ ഇതിഹാസ താരം ലയണൽ മെസിയുടെ 25 അടി ഉയരമുള്ള കട്ടൗട്ടുയർത്തിയപ്പോൾ അതാവരുന്നു ബ്രസീലിയൻ സൂപ്പർ സ്റ്റാർ നെയ്‌മറുടെ 30 അടി ഉയരമുള്ള കട്ടൗട്ട്. മെസിയും നെയ്മറും ജംഗ്ഷൻ കീഴടക്കിയപ്പോൾ തോൽപ്പിക്കാനാകില്ലെന്ന് പ്രഖ്യാപിച്ച് അതുക്കും മേലെ പടനായകൻ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കട്ടൗട്ട് ഉയർത്താനൊരുങ്ങുകയാണ് പോർച്ചുഗൽ ആരാധകർ. 35 അടി ഉയരത്തിലാകും റോണാൾഡോയുടെ എൻട്രി!
30,000 മുതൽ 40,000 രൂപ വരെയാണ് കട്ടൗട്ടുകൾക്ക് ചെലവാകുന്നത്. എ.കെ.ജി സ്മാരകസമിതിയുടെ നേതൃത്വത്തിലാണ് കൈതമുക്കിൽ ഫുട്ബാൾ ഉത്സാഹകമ്മിറ്റിയുടെ പ്രവർത്തനങ്ങൾ. കടുത്ത ഫുട്ബാൾ ആരാധകനും സ്മാരകസമിതി രക്ഷാധികാരിയുമായ 62കാരൻ രവിന്ദ്രൻ നായരാണ് എല്ലാ ഫാൻസുകാരെയും ഒത്തിണക്കി ഖത്തർ ലോകകപ്പിനെ കൈതമുക്കിൽ ആഘോഷമാക്കി മാറ്റുന്നത്.
തൊട്ടപ്പുറത്ത് വഞ്ചിയൂർ കോടതി ജംഗ്ഷനിൽ ബ്രസീൽ-അർജന്റീന ആരാധകർ തമ്മിൽ ഫ്ലക്സ് സ്ഥാപിച്ചും തോരണങ്ങൾ തൂക്കിയും കടുത്ത മത്സരത്തിലാണ്. ബ്രസീലിന്റെ മഞ്ഞയും പച്ചയും നിറങ്ങളുള്ള പെയ്ന്റിംഗുകളും തോരണങ്ങളും ഒരുകൂട്ടർ തൂക്കുമ്പോൾ അർജന്റീനയുടെ നീലയും വെള്ളയും നിറങ്ങൾ കൊണ്ട് ജംഗ്ഷൻ നിറയ്ക്കുകയാണ് മറുപക്ഷം. മറ്റിടങ്ങളിലും
എൽ.ഇ.ഡി സ്ക്രീൻ
കൈതമുക്കിലും വഞ്ചിയൂരിലുമായി ലോകകപ്പ് മത്സരങ്ങൾ കാണാൻ കൂറ്റൻ എൽ.ഇ.ഡി സ്ക്രീനുകൾ സ്ഥാപിക്കും. പിരിവെടുത്തും സ്പോൺസർമാരെ കണ്ടെത്തിയുമാണ് ഫുട്ബാൾ പ്രേമികൾ ഇതിനുള്ള തുക കണ്ടെത്തിയത്. 200പേർക്ക് വരെ ഇരുന്ന് കളികാണാനുള്ള സൗകര്യമുണ്ട്. കിക്കോഫ്, പ്രവചന മത്സരങ്ങൾ എന്നിവയും ആരാധകർ ഒരുക്കിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |