പാലോട്: അഞ്ചേമുക്കാൽ കിലോ ആംബർഗ്രീസുമായി (തിമിംഗില ഛർദ്ദി) കൊല്ലം ആശ്രാമം സ്വദേശികളായ സഹോദരങ്ങൾ കല്ലമ്പലം പൊലീസിന്റെ പിടിയിലായി. രണ്ടുപേർ രക്ഷപ്പെട്ടു. കൊല്ലം ആശ്രാമം റോയൽ നഗറിൽ വയലിൽ പുത്തൻവീട്ടിൽ ദീപു, ദീപക് എന്നിവരാണ് പിടിയിലായത്.
ഇവരോടൊപ്പം ഉണ്ടായിരുന്ന കരുനാഗപ്പള്ളി തെക്കുംഭാഗം മനോജ് ഭവനിൽ മനോജ്, മാർത്താണ്ഡം സ്വദേശി മരിയ ദാസ് എന്നിവരാണ് രക്ഷപ്പെട്ടത്. കഴിഞ്ഞ ദിവസം വൈകിട്ട് 6ഓടെ കല്ലമ്പലത്തിനും പാരിപ്പള്ളിക്കും മദ്ധ്യേ ഫാർമസി മുക്കിൽ വച്ച് ഇവർ സഞ്ചരിച്ചിരുന്ന കാറിൽ മറ്റൊരു കാർ ഇടിച്ചു. ഇടിച്ച വാഹനം നിറുത്താതെ പോവുകയും ചെയ്തു.
സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് വാഹനം പരിശോധിച്ചപ്പോൾ ഒരു ബാഗ് കണ്ടെത്തി. ഈ ബാഗ് പരിശോധിച്ചപ്പോഴാണ് മൂന്ന് കഷണങ്ങളായി സൂക്ഷിച്ച ആംബർഗ്രീസ് കണ്ടെത്തിയത്.തുടർന്ന് കൂടുതൽ അന്വേഷണങ്ങൾക്കായി ഇവരെ വനം വകുപ്പിന്റെ പാലോട് ഓഫീസിന് കൈമാറി. ചോദ്യം ചെയ്യലിൽ ഇവർ ആംബർഗ്രീസ് തമിഴ്നാട്ടിൽ നിന്ന് കൊണ്ടുവന്നതാണെന്നും വിപണിയിൽ ഒരു കിലോയ്ക്ക് പത്തുലക്ഷം രൂപ വരെ ലഭിക്കുമെന്നും ഇവരോട് ആരോ പറഞ്ഞിരുന്നു. ഇവരോടൊപ്പം ഉണ്ടായിരുന്ന മറ്റ് രണ്ടു പേർക്ക് വേണ്ടി അന്വേഷണം ആരംഭിച്ചു.പ്രതികളെ നെടുമങ്ങാട് വനം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |