മുടപുരം: സംഭരിച്ച നെല്ലിന്റെ വില സപ്ലൈകോ കർഷകർക്ക് നൽകാത്തതിനാൽ കിഴുവിലം പഞ്ചായത്തിലെ ഇരുനൂറോളം കർഷകർ സാമ്പത്തിക പരാധീനതമൂലം രണ്ടാംവിള കൃഷിയിറക്കാൻ കഴിയാത്ത അവസ്ഥയിലാണ്.
മുടപുരം,കിഴുവിലം,വലിയ ഏലാ,മാമം,മണക്കുന്ന് ചിറ,വൈദ്യന്റെ മുക്ക്,മണ്ഡപം എന്നീ എട്ട് പാടശേഖരങ്ങളിലായി പഞ്ചായത്തിൽ 72 ഹെക്ടറിൽ ഒന്നാം വിളയായി നെൽക്കൃഷിയിറക്കി. കടം വാങ്ങിയും പലിശയ്ക്കെടുത്തും കൃഷിയിറക്കിയ കർഷകർക്ക് സംഭരിച്ച നെല്ലിന്റെ വില ലഭിക്കാത്തതിനാൽ രണ്ടാംവിള കൃഷി ചെയ്യണോ വേണ്ടയോ എന്ന സന്ദേഹത്തിലാണ് കർഷകർ.നഷ്ടം സഹിച്ചും കൃഷിയിറക്കിയ കർഷകർക്ക് നെല്ല് വില ലഭിക്കാത്തത് അവരുടെ മനോവീര്യം കെടുത്തി.
മുടപുരം പാടശേഖരത്തെ കർഷകർ രണ്ടാംവിള കൃഷിയിറക്കാനായി കൃഷി ഭവനിൽ നിന്ന് നെൽവിത്ത് കൈപ്പറ്റിയെങ്കിലും കൃഷിയിറക്കാനുള്ള തീരുമാനം ഇനിയും ആയിട്ടില്ല.
നഷ്ടം സഹിച്ചും പലിശയ്ക്കെടുത്തും കൃഷിയിറക്കാൻ കഴിയില്ലെന്നും അതിനാൽ സംഭരിച്ച നെല്ല് വില കർഷകർക്ക് ഉടൻ എത്തിക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്നും കർഷകർ ആവശ്യപ്പെട്ടു.
നെല്ല് കൊണ്ടുപോയി
കിഴുവിലം പഞ്ചായത്തിൽ നിന്ന് രണ്ട് മാസം മുൻപാണ് സപ്ലൈകോ 150 ടൺ നെല്ല് സംഭരിച്ച് കൊണ്ടുപോയത്. ഈ ഇനത്തിൽ 42 ലക്ഷത്തിൽപ്പരം രൂപ കർഷകർക്ക് ലഭിക്കാനുണ്ട്. 28 രൂപ 20 പൈസയാണ് സപ്ലൈകോയുടെ ഒരു കിലോ നെല്ലിന്റെ വില. അഞ്ച് ലോഡായിട്ടാണ് പഞ്ചായത്തിൽ നിന്ന് നെല്ല് സപ്ലൈകോ കൊണ്ടുപോയത്.
കഴിഞ്ഞതവണ പെട്ടെന്ന് കിട്ടി
കഴിഞ്ഞതവണ നെല്ല് സംഭരിച്ച് രണ്ടാഴ്ചയ്ക്കകം കർഷകർക്ക് നെല്ല് വില ലഭിച്ചിരുന്നു.അത് കർഷകർക്ക് വലിയ ആശ്വാസമായിരുന്നു.എന്നാൽ ഇത്തവണ രണ്ട് മാസമായിട്ടും കർഷകർക്ക് നെല്ലിന്റെ വില ലഭിക്കാത്തത് അവരെ കടക്കെണിയിലാക്കി.
വൻ തുക മുടക്കി കൊയ്തെടുത്തത്
കഴിഞ്ഞ കൃഷിയിൽ മുടപുരത്തെ നെൽപ്പാടത്ത് കൊയ്ത്ത് സമയത്ത് ഏലായിൽ വെള്ളം കയറിയതിനാൽ കൊയ്ത്ത് യന്ത്രം ഉപയോഗിച്ച് നെല്ല് കൊയ്തെടുക്കാൻ കഴിഞ്ഞില്ല. തുടർന്ന് തൊഴിലാളികളെ ഉപയോഗിച്ച് കൈകൊണ്ട് നെല്ല് കൊയ്തെടുക്കേണ്ടിവന്നു. നെല്ല് കൊയ്തെടുക്കാൻ വൻ തുക കർഷകർ മുടക്കേണ്ടി യുവന്നു. കടം വാങ്ങിയാണ് കർഷകർ കൊയ്ത്ത് കൂലി നൽകിയത്. സപ്ലൈകോ നെല്ല് വില നൽകുമ്പോൾ കടം വാങ്ങിയ തുക തിരികെ നൽകാമെന്നാണ് കർഷകർ കരുതിയത്.എന്നാൽ നെല്ല് വില ഇനിയും ലഭിക്കാത്തതിനാൽ കടം വാങ്ങിയ തുകയ്ക്ക് പലിശ കൊടുക്കേണ്ട അവസ്ഥയാണിപ്പോൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |