തിരുവനന്തപുരം: തമ്പാനൂർ റെയിൽവേ സ്റ്റേഷനിലേക്കും ബസ് സ്റ്റാൻഡിലേക്കുമുള്ള യാത്രയ്‌ക്ക് ഏറ്റവുമധികം ജനങ്ങൾ ആശ്രയിക്കുന്ന മോഡൽ സ്‌കൂൾ ജംഗ്ഷൻ മുതൽ അരിസ്റ്റോ ജംഗ്ഷൻ വരെയുള്ള റോഡ് അടച്ചിട്ട് ജല അതോറിട്ടി സ്വീവേജ് വിഭാഗം മാൻഹോൾ നവീകരണം ആരംഭിച്ചു. നഗരജീവിതം ബുദ്ധിമുട്ടിലാക്കി നടക്കുന്ന മാൻഹോൾ നവീകരത്തിൽ നഗരത്തിലേക്കിറങ്ങിയവർ വലഞ്ഞു.ഇന്നലെ രാവിലെയും രാത്രിയും തുടർന്ന നിർമ്മാണത്തിൽ എന്ത് ചെയ്യണമെന്നറിയാതെ നട്ടംതിരിയുകയായിരുന്നു യാത്രക്കാർ.റോഡ് അടച്ചിട്ടതോടെ അരിസ്റ്റോ ജംഗ്‌ഷനിലെ ഓട്ടോ-ടാക്‌സി ഡ്രൈവർമാരും നിസഹായരായി. ഹോട്ടലുകളിൽ മുറിയെടുത്തവരും വെട്ടിലായി.റോഡ് അടയ്‌ക്കുന്ന വിവരം നഗരവാസികളിൽ പലരും അറിഞ്ഞിരുന്നില്ല. റോഡിലേക്ക് വാഹനങ്ങളുമായി എത്തിയവരെയെല്ലാം പൊലീസ് വഴിതിരിച്ചുവിട്ടു. നിലവിലുള്ളതിനെക്കാൾ കൂടുതൽ പൊലീസുകാരെ നാളെ മുതൽ ഡ്യൂട്ടിക്ക് വിന്യസിക്കാനാണ് തീരുമാനം. പ്രദേശത്തെ റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികളടക്കം അധികൃതരെ പ്രതിഷേധം അറിയിച്ചെങ്കിലും മാൻഹോൾ നവീകരണം മാറ്റിവയ്‌ക്കാനാകില്ലെന്നായിരുന്നു മറുപടി.
ദീർഘദൂര യാത്രയ്‌ക്കുള്ള കെ.എസ്.ആർ.ടി.സി ബസുകളും സ്വകാര്യ ബസുകളും അടക്കം ആശ്രയിക്കുന്ന റോഡ് ജനവുരി നാല് വരെയാണ് അടച്ചിടുന്നത്.നാളെ സ്‌കൂൾ-കോളേജ് പ്രവൃത്തിദിവസമായതിനാൽ നഗരത്തിൽ ഗതാഗതക്കുരുക്ക് രൂക്ഷമാകും. ക്രിസ്‌മസ്-പുതുവത്സര ആഘോഷങ്ങളിലേക്ക് നഗരം സജീവമാകാനിരിക്കെ നടക്കുന്ന റോഡ് പണി വ്യാപാരികൾക്കടക്കം സൃഷ്‌ടിക്കുന്ന ബുദ്ധിമുട്ട് വലുതാണ്. ദീർഘദൂര സ്വകാര്യ ബസുകളുടെ പാർക്കിംഗ്, ബാങ്കുകൾ,ഹോട്ടലുകൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളുടെ വ്യാപാരത്തെയും റോഡ് അടച്ചിടുന്നത് പ്രതികൂലമായി ബാധിച്ചു. ഇതിനോടകം പല ഹോട്ടലുകളിലും ക്രിസ്‌മസ്-പുതുവത്സര ആഘോഷങ്ങൾക്കായി മുൻകൂർ ബുക്കിംഗ് നടന്നിട്ടുണ്ട്.
തകർന്ന റോഡുകളിൽ ജനം ഞെരുകി
മാസങ്ങളായി തകർന്നുകിടക്കുന്ന മൂന്ന് റോഡുകളിലൂടെയാണ് ഇന്നലെ മോഡൽ സ്‌കൂൾ ജംഗ്‌ഷനിൽ നിന്ന് വാഹനങ്ങൾ വഴിതിരിച്ചുവിട്ടത്. മോഡൽ സ്‌കൂൾ ജംഗ്ഷന്റെ ഒരു ഭാഗത്തു നിന്നും ഭാരത് ഭവനിലേക്ക് പോകുന്ന റോഡ് പൊളിച്ച ശേഷം ഇതുവരെ നന്നാക്കിയിട്ടില്ല.സംഗീതകോളേജ് റോഡിലൂടെയുള്ള യാത്ര കുണ്ടും കുഴിയും നിറഞ്ഞതാണ്. ഹൗസിംഗ് ബോർഡ് ജംഗ്ഷൻ റോഡും എസ്.എസ്.കോവിൽ റോഡുമെല്ലാം തരിപ്പണമായിട്ട് കാലങ്ങളായി. ഈ റോഡൊന്നും നന്നാക്കാതെയാണ് പ്രധാന റോഡ് അടച്ചിട്ട് യാത്രക്കാരെ വഴിതിരിച്ചുവിട്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |