കണ്ണൂർ: അർബൻ നിധി, എനി ടൈം മണി നിക്ഷേപ തട്ടിപ്പിൽ അറസ്റ്റിലായ ഡയറക്ടർമാരെ വീണ്ടും കസ്റ്റഡിയിൽ ചോദ്യം ചെയ്യും. അതിനായി ഒന്നാം പ്രതി ഗഫൂർ, മൂന്നാം പ്രതി ഷൗക്കത്ത് അലി എന്നിവരെ കണ്ണൂർ ടൗൺ പൊലീസ് മൂന്ന് ദിവസത്തേക്ക് കസ്റ്റഡിയിൽ വാങ്ങി. നിക്ഷേപകർക്ക് പണം തിരികെ നൽകുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ കഴിഞ്ഞ ദിവസം കണ്ണൂരിൽ ചേർന്ന ഉന്നത പൊലിസ് ഉദ്യോഗസ്ഥരുടെ യോഗത്തിൽ തീരുമാനമെടുത്തിരുന്നു.
അതിന്റെ ഭാഗമായി ഡയറക്ടർമാരുടെയും ബന്ധുക്കളുടേയും സ്വത്തുക്കളുടെ വിവരങ്ങൾ അറിയുന്നതിനാണ് ചോദ്യം ചെയ്യൽ. ആദ്യഘട്ടത്തിൽ ചോദ്യം ചെയ്തപ്പോൾ ഇരുവരുടേയും പേരിൽ സ്വത്തുക്കൾ ഇല്ലെന്ന് മനസിലാക്കിയിരുന്നു. വീട് ഉൾപ്പെടെയുള്ള സ്വത്തുക്കൾ ഭാര്യയുടേയും ബന്ധുക്കളുടേയും പേരിലേക്ക് മാറ്റിയതായാണ് കണ്ടെത്തിയത്. സ്ഥാപനം തുടങ്ങിയതു മുതൽ ഇവർ നടത്തിയിട്ടുള്ള വിവിധ സാമ്പത്തിക ഇടപാടുകളും സ്വത്ത് കൈമാറ്റവും ഉൾപ്പെടെയുളള കാര്യങ്ങൾ വിശദമായി അന്വേഷിക്കും.
കാസർകോട്, കണ്ണൂർ, കോഴിക്കോട്, വയനാട് എന്നി നാല് ജില്ലകളിൽ വ്യാപിച്ചുകിടക്കുന്ന തട്ടിപ്പ് അന്വേഷിക്കാൻ കണ്ണൂർ കേന്ദ്രീകരിച്ച് പ്രത്യേക ഓഫീസ് പ്രവർത്തനം ആരംഭിച്ചു. ദിവസേന പുതിയ പരാതികൾ വരുന്ന സാഹചര്യത്തിൽ കേസുകളുടെ ഏകോപനത്തിനും നഷ്ടപ്പെട്ട പണത്തിന്റെ വ്യാപ്തിയും പെട്ടെന്ന് ക്രോഡീകരിക്കാനാണ് പുതിയ ഓഫീസ് പ്രവർത്തനം ആരംഭിച്ചത്. അതേ സമയം രണ്ടാം പ്രതി ആന്റണിക്കായി വലിയ തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ആന്റണിയുടെ സ്വത്തു വിവരങ്ങൾ സംബന്ധിച്ച് വിവരം ലഭിച്ചിട്ടുണ്ടെന്നും ഉടൻ അറസ്റ്റ് ഉണ്ടാകുമെന്നും പൊലീസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |