തൃശൂർ: മലയാളത്തിന്റെ അതുല്യ പ്രതിഭയുടെ വിയോഗത്തിൽ സിനിമാ - രാഷ്ട്രീയ ലോകത്തോടൊപ്പം ജന്മനാടും വിതുമ്പി. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ജീവിതത്തിനും മരണത്തിനും ഇടയിലെ നൂൽപ്പാലത്തിനിടയിലൂടെയായിരുന്നു ഇന്നസെന്റ്. രണ്ടുതവണ ആർബുദത്തെ അതിജീവിച്ച ഇന്നസെന്റ് ഇതും അതിജീവിച്ചുവരുമെന്ന് പ്രതീക്ഷിച്ചിരുന്നു.
കടന്നാക്രമിക്കാനെത്തിയ അർബുദത്തെ ചിരിച്ചുകൊണ്ട് രണ്ട് തവണയും നേരിട്ടു. കൂടുതൽ പ്രത്യാക്രമണം നടത്തി തിരിച്ചുവന്നപ്പോഴും അതും ചെറുത്തുതോൽപ്പിക്കാൻ കിണഞ്ഞ് പരിശ്രമിച്ചു അദ്ദേഹം. ഞായറാഴ്ച രാത്രി മരണത്തിന് മുന്നിൽ കീഴടങ്ങിയതറിഞ്ഞ് ലേക് ഷോർ ആശുപത്രിയിലും പൊതുദർശനത്തിന് വച്ച കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്‌റ്റേഡിയത്തിലും പിന്നീട് ജന്മനാട്ടിലും ചലച്ചിത്ര, രാഷ്ട്രീയ മേഖലയിൽ ഉള്ളവർ മാത്രമല്ല നാനാമേഖലകളിലുള്ളവരും പ്രിയനടന് പ്രണാമം അർപ്പിക്കാനെത്തി.
മുഖ്യമന്ത്രി പിണറായി വിജയൻ, സ്പീക്കർ എ.എൻ. ഷംസീർ, മന്ത്രിമാർ എന്നിവരും സിനിമാലോകം ഒന്നടങ്കവും ഇരിങ്ങാലക്കുട ടാൺ ഹാളിലും പിന്നീട് വീട്ടിലും അന്ത്യോപചാരം അർപ്പിക്കാനെത്തി. രാത്രി വൈകുംവരെ ആരാധകരും സുഹൃത്തുക്കളും വീട്ടിലേക്കൊഴുകി. പ്രധാനമന്ത്രി നരേന്ദ്രമോദിയും ഇന്നസെന്റിന്റെ നിര്യാണത്തിൽ അനുശോചിച്ചു. മമ്മൂട്ടിയും മോഹൻലാലുമെല്ലാം പലപ്പോഴും വികാരാദീനരായി.
വിങ്ങിപ്പൊട്ടിയായിരുന്നു ദീലിപിന്റെയും ജയറാമിന്റെയുമെല്ലാം പ്രതികരണം. 750 ഓളം സിനിമകളിൽ അഭിനയിച്ച ഇന്നസെന്റിന്റെ നൂറുകണക്കിന് വേഷങ്ങൾ ഒരിക്കലും മനസിൽ നിന്ന് മാഞ്ഞുപോകാത്തവിധം ചിരപ്രതിഷ്ഠയേറി. തൃശൂർ ഭാഷ മലയാള സിനിമയിൽ ഇത്രയേറെ പ്രയോഗിച്ച കലാകാരൻ മറ്റൊരാളില്ല. മമ്മൂട്ടി നായകനായ പ്രാഞ്ചിയേട്ടനിലെ മേനോനാണ് തൃശൂർ ഭാഷ ഏറ്റവും കുടുതൽ അടയാളപ്പെടുത്തിയ കഥാപാത്രം.
ചെറുപ്പം മുതൽക്കേയുള്ള അഭിനയമോഹമാണ് പിന്നീട് ഇന്നസെന്റിനെ സിനിമയുടെ കാരണവരാക്കിയത്. സംവിധായകൻ മോഹനൊപ്പം നാടകപ്രവർത്തനം ആദ്യപടിയായിരുന്നു. ഒടുവിൽ എല്ലാ കഥകളും അവശേഷിപ്പിച്ച്, നർമ്മം മാത്രം നാടിന് സമ്മാനിച്ച്, അഞ്ച് പതിറ്റാണ്ടിലേറെ കാലം നാടിനെ ചിരിപ്പിച്ച ഇന്നച്ചന് മുന്നിൽ നാടിന്റെ സ്രഷ്ടാംഗ പ്രണാമം..!
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |