തൃശൂർ : വിവിധ വർണ്ണത്തിലുള്ള ബലൂണുകൾ, ഐസ്ക്രീം, കപ്പലണ്ടി, പൊരി, ഇരുട്ടിലും മിന്നുന്ന എൽ.ഇ.ഡി ബലൂണുകൾ അങ്ങനെ ഉത്സവപറമ്പുകളെ ഉത്സാഹഭരിതമാക്കുന്നത് വഴിയോര കച്ചവടക്കാരാണ്. ഉത്സവപ്പകിട്ട് ഇവരുടെയും നൂറുക്കണക്കിന് കുടുംബങ്ങളുടെയും വരുമാനമാർഗ്ഗവുമാണ്. കൊവിഡിൽ ആൾത്തിരക്ക് ഒഴിഞ്ഞ് ഉത്സവപ്പറമ്പുകളും കാലിയായപ്പോൾ ഇവരുടെയും വരുമാനമാർഗ്ഗമാണ് ഇല്ലാതായത്.
ഉത്സവ സീസൺ തുടങ്ങിയാൽ ഇവർക്ക് അത് അവസാനിക്കുന്നത് വരെ ഉറക്കമില്ലാത്ത രാത്രികളായിരുന്നു. ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്കുള്ള യാത്ര... പലരും വീടുകളിലും മറ്റുമെത്തുന്നത് മാസങ്ങൾക്ക് ശേഷമാകും. കഴിഞ്ഞ രണ്ട് വർഷമായി ഇവരെല്ലാം വീട്ടിൽ തന്നെയാണ്. ചിമ്മിനി വിളക്കിന്റെ അരണ്ട വെളിച്ചത്തിൽ ഭാവിയും ഭൂതവും വർത്തമാനവും പറയുന്ന കൈനോട്ടക്കാരെല്ലാം പ്രതീക്ഷയുടെ വെളിച്ചവും നോക്കിയിരിപ്പാണ്.
മുടക്ക് മുതലും പോയി
ജനുവരിയിൽ കൊവിഡ് വ്യാപനം കുറഞ്ഞതോടെ നിയന്ത്രണങ്ങളോടെ ഉത്സവം നടത്താൻ അനുമതി നൽകിയിരുന്നു. കുട്ടികളുടെ കളിപ്പാട്ടവും പൊട്ടും ചാന്തും കരിവളയും കുപ്പിവളയും ബലൂണുമെല്ലാം വീണ്ടും ഉത്സവപ്പറമ്പുകളിൽ നിരന്നു. എന്നാൽ രോഗം കൂടിയതോടെ നിയന്ത്രണങ്ങൾ വന്നു. ഉത്സവകാലത്തിനിടെയാണ് കഴിഞ്ഞ വർഷം മാർച്ചിൽ ലോക്ഡൗൺ വരുന്നത്. കരുതിവച്ചിരുന്ന കച്ചവട വസ്തുക്കൾ വിൽക്കാനാകാതെ ഉപയോഗശൂന്യമായി. തൊഴിൽ നഷ്ടത്തിനൊപ്പം മുടക്കു മുതലും നഷ്ടമായി. വരുമാനം പോയിട്ട് പുതിയ കച്ചവടത്തിന് മുടക്കാൻ മുതൽപോലുമില്ലാത്ത അവസ്ഥയായി.
പ്രതിസന്ധികളേറെ
രാത്രിയിൽ കലാപരിപാടികൾക്കും മറ്റും നിയന്ത്രണം വന്നതോടെ ഉത്സവ പറമ്പുകളിൽ ആളുകളുടെ എണ്ണം കുറഞ്ഞു. ഇതോടെ കച്ചവടം പകുതിയായെന്ന് ഉത്സവ കച്ചവടക്കാർ പറയുന്നു. പ്രധാന ക്ഷേത്രങ്ങളിൽ മാത്രമാണ് അൽപ്പമെങ്കിലും ആൾക്കൂട്ടം ഉണ്ടാകുന്നത്. ആദ്യകാലങ്ങളിലെ പോലെ സ്ത്രീകളും കുട്ടികളുമായുള്ള കൂട്ടവും ഇപ്പോഴില്ല. ഉത്സവ കമ്മിറ്റിക്കാർ വാങ്ങുന്ന തറ വാടക താങ്ങാൻ സാധിക്കാത്ത നിലയാണെന്നും ഇവർ പറയുന്നു. അന്യസംസ്ഥാനങ്ങളിൽ നിന്നും മറ്റും വന്നിരുന്ന യന്ത്ര ഊഞ്ഞാൽ, മരണക്കിണർ, സർക്കസ് എന്നിവയെല്ലാം ഉത്സവ പറമ്പുകളിൽ നിന്ന് അപ്രത്യക്ഷമായി കഴിഞ്ഞു.
ഉത്സവപ്പറമ്പുകളിൽ കച്ചവടം നടത്തി ഉപജീവനമാർഗ്ഗം കണ്ടെത്തുന്നവർ ജില്ലയിൽ ആയിരത്തിലധികം പേർ വരും. ഉത്സവാഘോഷം ഇല്ലാതായതോടെ പലരും റോഡരികിലും മറ്റും ടെന്റുകൾ കെട്ടി വിൽപ്പന നടത്തിയാണ് ഉപജീവനമാർഗം കണ്ടെത്തുന്നത്.
അജി
ഉത്സവ പറമ്പുകളിൽ കഴിഞ്ഞ 20 വർഷമായി കച്ചവടം നടത്തുന്നയാൾ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |