തൃശൂർ: വയോജനങ്ങളുടെ ക്ഷേമത്തിനും സംരക്ഷണത്തിനുമായി കേന്ദ്രസർക്കാരിന്റെ ധനസഹായത്തോടെയുള്ള പദ്ധതിക്ക് തുടക്കമാകുന്നു. സമൂഹ്യ നീതി വകുപ്പിന്റെ നേതൃത്വത്തിലാണ് ഹെൽപ്പ് ലൈൻ നമ്പറിലൂടെ ലഭിക്കുന്ന പരാതികളിൽ ഫോൺ മുഖേനയും നേരിട്ടും സേവനം ചെയ്യുകയെന്ന ലക്ഷ്യത്തോടെ പദ്ധതി ആരംഭിക്കുന്നത്. പ്രവർത്തനം ഇതിനകം ആരംഭിച്ചെങ്കിലും ഔദ്യോഗിക ഉദ്ഘാടനം നാളെ മന്ത്രി ആർ. ബിന്ദു നിർവഹിക്കും. അറുപത് വയസിന് മുകളിൽ ഉള്ളവർ നേരിടുന്ന പ്രശ്‌നങ്ങൾ ചോദിച്ചറിഞ്ഞ് അപ്പോൾ തന്നെ പരിഹാരം കാണാൻ സാധിക്കുന്ന വിധത്തിലാണ് സെൽ പ്രവർത്തിക്കുക.
ആരോഗ്യം, മാനസികാരോഗ്യം, നിയമപരമായ പ്രശ്‌നങ്ങൾ എന്നിവയുമായി ബന്ധപ്പെട്ടുള്ള സംശയങ്ങൾക്ക് പരിഹാരം ഇതിലൂടെ ലഭിക്കും. നേരിട്ട് ചെന്ന് പരിഹാരം കാണേണ്ട പരാതികളിൽ ജില്ലാതലത്തിൽ നിയമിക്കപ്പെടുന്ന പ്രൊജക്ട് കോ ഓഡിനേറ്റർ, പൊലീസ്, സാമൂഹികക്ഷേമ സുരക്ഷാ ഉദ്യോഗസ്ഥർ, റവന്യു ഉദ്യോഗസ്ഥർ എന്നിവരുടെ സഹായത്തോടെ സ്ഥലത്ത് ചെന്ന് അന്വേഷണം നടത്തി പരിഹാര മാർഗങ്ങൾ നിർദ്ദേശിക്കും. നിലവിൽ രണ്ട് ജില്ലകൾക്ക് ഒരു കോ ഓഡിനേറ്റർ എന്ന നിലയിലാണ് പ്രവർത്തനം. ഉടൻ മുഴുവൻ ജില്ലകളിലും കോ ഓഡിനേറ്റർമാരെ നിയമിക്കും. സംസ്ഥാനത്ത് വയോജന ക്ഷേമവുമായി ബന്ധപ്പെട്ട് മെയിന്റനൻസ് ആൻഡ് ട്രൈബ്യുണൽ ഒരോ ജില്ലയിലും താഹസിൽദാർമാർ ചെയർമാനായി പ്രവർത്തിച്ച് വരുന്നുണ്ട്. നിരവധി പരാതികളാണ് ഇവിടെ ലഭിച്ചുകൊണ്ടിരിക്കുന്നത്. ടെക്‌നിക്കൽ അസിസ്റ്റന്റുമാർ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിച്ച് സമയബന്ധിതമായി പരാതികൾ തീർപ്പ് കൽപ്പിച്ചും വരുന്നു.
പ്രവർത്തനം
ടോൾ ഫ്രീ നമ്പർ - 14567
പ്രവർത്തന സമയം രാവിലെ എട്ടുമുതൽ രാത്രി എട്ട് വരെ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |