തൃശൂർ: അറബിക്കടലിന്റെ താപനില കൂടുകയും ആഗോളതാപനത്തിൻ്റെ ആഴവും പരപ്പും കൂടിവരുകയും ചെയ്യുന്ന സാഹചര്യത്തിൽ, കേരളത്തിൽ തുടർന്യൂനമർദ്ദങ്ങളും മഴയും പെട്ടെന്ന് വിട്ടൊഴിയില്ലെന്ന് നിഗമനം. ഒന്നര നൂറ്റാണ്ടിൻ്റെ റെക്കാഡ് പുസ്തകത്തിൽ ഏറ്റവും കൂടുതൽ തുലാമഴ രേഖപ്പെടുത്തിയ വർഷമാണിതെന്നും കാലാവസ്ഥാ ശാസ്ത്രജ്ഞർ വിലയിരുത്തുന്നു.
ഡിസംബറിലും ജനുവരിയിലും വരെ മഴയുണ്ടാകാമെന്ന സാദ്ധ്യതയാണ് അവർ പങ്കിടുന്നത്. 2010ൽ ഇതു പോലെ മഴ ജനുവരിയിലേക്ക് കടന്നെങ്കിലും ഇത്ര ശക്തമായിരുന്നില്ല. ഇത്തരം ആവർത്തിച്ചുളള ന്യൂനമർദ്ദങ്ങൾ കേരളത്തിൽ അടുത്ത് കാലത്ത് ഉണ്ടായിട്ടുമില്ല. ദൈർഘ്യവും കൂടുതലായിരുന്നു. ചിലത് അഞ്ചുദിവസം വരെ നീണ്ടു. അറബിക്കടലിലും ബംഗാൾ ഉൾക്കടലിലുമാണ് രൂപപ്പെട്ടത്. ഇപ്പോഴും രണ്ടിടങ്ങളിലും ന്യൂനമർദ്ദങ്ങൾ രൂപപ്പെടുന്നുണ്ടെന്നാണ് പറയുന്നത്. ഇതെല്ലാം ആന്ധ്രാതീരത്തേക്ക് കടക്കാനിടയുണ്ട്. മഹാരാഷ്ട്ര ഭാഗത്തേക്ക് മാറിയിട്ടുമുണ്ട്.
സമീപകാലത്തൊന്നും കാണാത്ത പ്രതിഭാസമാണ് ഈ വർഷമുണ്ടായത്. വൃശ്ചികത്തിലെ കാറ്റ് തുടങ്ങേണ്ട സമയമാണിത്, പ്രത്യേകിച്ച് തൃശൂരും പാലക്കാടും. പ്രവചനങ്ങൾക്കപ്പുറമുളള സ്ഥിതിവിശേഷമാണ് കാലാവസ്ഥയിൽ കാണുന്നത്.
-ഡോ. ഗോപകുമാർ ചോലയിൽ, കാലാവസ്ഥാ ഗവേഷകൻ
ഒരു ഡിഗ്രി സെൽഷ്യസ് വ്യത്യാസം താപനിലയിൽ സംഭവിക്കുമ്പോൾ തന്നെ വലിയ പ്രത്യാഘാതമാണ് സംഭവിക്കുന്നത്. കടലിൽ ചൂട് കൂടുമ്പോൾ നീരാവി രൂപപ്പെടാനുള്ള സാദ്ധ്യത വർദ്ധിപ്പിക്കും. അതോടെ കൂമ്പാരമേഘങ്ങളും കൂടും. അങ്ങനെയാണ് പ്രവചനാതീതമായ മഴയ്ക്ക് വഴിയൊരുങ്ങുന്നത്. തുലാമഴ കിഴക്കുനിന്ന് പടിഞ്ഞാറ് പോകുന്ന കാറ്റാണ് പെയ്യിക്കുന്നത്. മൺസൂൺ മാതൃകയിലുള്ള കാറ്റിന്റെ സ്വഭാവം നിലനിൽക്കുന്നതിനാൽ മഴയും അതുപാേലെയായിട്ടുണ്ട്. അതുകൊണ്ടുതന്നെ വലിയ പ്രത്യാഘാതം സംഭവിച്ചത് കാർഷികമേഖലയ്ക്കാണ്.
സംസ്ഥാനത്ത് മഴമൂലം ഏറ്റവും കൂടുതൽ നെൽക്കൃഷി നശിച്ചത് തൃശൂരിലാണ്. അടുത്തിടെയുണ്ടായ മൂന്ന് ന്യൂനമർദ്ദമഴയും കർഷകരെ കാര്യമായി ബാധിച്ചു. കോൾപാടങ്ങൾ കൂടുതലുള്ള തൃശൂരിൽ നേരത്തേ കൃഷിയിറക്കാറുണ്ട്. പാലക്കാട് രണ്ടാമത്തെ മഴക്കെടുതിക്കുശേഷമാണ് കൃഷിയിറക്കിയത്. ആലപ്പുഴ, കോട്ടയം ജില്ലകളിൽ കൃഷി ഇറക്കാൻ പോകുന്നതേയുള്ളു. എന്നാൽ തൃശൂരിൽ മൂന്ന് തവണ ഇറക്കിയ കൃഷിയും മഴയിൽ നശിച്ചു. ഇടയ്ക്കിടെ പെയ്യുന്ന ശക്തമായ മഴയിൽ പാടശേഖരങ്ങളാണ് ഏറെയും മുങ്ങുന്നത്. നെൽക്കൃഷിയെയാണ് ഗുരുതരമായി ബാധിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |