തൃശൂർ: കർശന നിയന്ത്രണം അയഞ്ഞു, മൊബൈൽ ഫോൺ പിടികൂടൽ പതിവുസംഭവം, പിന്നെ ഗുണ്ടകളുടെ ഏറ്റുമുട്ടലും... വിയ്യൂർ സെൻട്രൽ ജയിലിൽ കാര്യം കലുഷിതം. രണ്ട് ബ്ലോക്കുകളിൽ കഴിയുന്നവരാണ് ഇന്നലെ ഏറ്റുമുട്ടിയത്. രണ്ട് ബ്ലോക്കുകളിലുള്ളവരെ പരസ്പരം കാണാൻ മുൻപ് അനുവദിച്ചിരുന്നില്ല. ഇതിൽ ഇളവ് അനുവദിച്ചതാണ് ഏറ്റുമുട്ടലിന് കാരണമെന്നാണ് ആരോപണം.
രണ്ട് കൈകളുമില്ലാത്ത കടവി രഞ്ജിത്തിനെയും ഒപ്പമുള്ളവരെയുമാണ് മറ്റൊരു സംഘം ആക്രമിക്കുകയും വെല്ലുവിളിക്കുകയും ചെയ്തത്. ആക്രമണത്തിൽ കടവി രഞ്ജിത്തിന് പരിക്കേറ്റു. കൊലപാതകം അടക്കം നിരവധി കേസുകളിൽ പ്രതിയായ തീക്കാറ്റ് സാജന്റെ നേതൃത്വത്തിലായിരുന്നു ആക്രമണം. മർദ്ദനമേറ്റയാൾക്ക് പരാതിയില്ലെങ്കിൽ കേസെടുക്കാനാകില്ലെന്നാണ് പൊലീസ് പക്ഷം.
കഴിഞ്ഞ ദിവസം വിയ്യൂർ സെൻട്രൽ ജയിലിൽ തടവുകാരൻ കഴുത്തിൽ പരിക്കേൽപ്പിച്ച് ജീവനൊടുക്കാൻ ശ്രമിച്ച സംഭവവും ഉണ്ടായിരുന്നു. ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ഇടുക്കി പീരുമേട് വാഗമൺ സ്വദേശി പത്തിരിക്കൽ സജനാണ് ആത്മഹത്യക്ക് ശ്രമിച്ചത്. കാർപെന്റർ വിഭാഗത്തിലാണ് സജന് ജോലി.
മാറ്റിയത് പത്തോളം പേരെ
കഴിഞ്ഞ രണ്ട് മാസത്തിനകം സെൻട്രൽ ജയിലിൽ നിന്ന് വിവിധ ജയിലുകളിലേക്ക് മാറ്റിയത് പത്തോളം പേരെ. ടി.പി വധക്കേസ് പ്രതി കൊടി സുനി, അയ്യന്തോൾ ഫ്‌ളാറ്റ് വധക്കേസ് റഷീദ്, കെവിൻ കൊലക്കേസ് പ്രതി ടിറ്റോ ജെറോം തുടങ്ങി നിരവധി പേരെ സെൻട്രൽ ജയിലിലേക്ക് മാറ്റിയിരുന്നു. റഷീദിനെ തിരുവനന്തപുരം സെൻട്രൽ ജയിലിലേക്കും മറ്റുള്ളവരെ വിയ്യൂർ അതിസുരക്ഷാ ജയിലിലേക്കുമാണ് മാറ്റിയത്. കൊടി സുനിയെ കൊല്ലാൻ ക്വട്ടേഷൻ നൽകിയെന്ന പരാതിയും മൊബൈൽ ഫോൺ ഉപയോഗവുമാണ് റഷീദിനെ മാറ്റാൻ കാരണം. സെല്ലിനുള്ളിൽ മൊബൈലുമായി പിടികൂടിയതിനാണ് കൊടി സുനിയെ മാറ്റിയത്.
അതിസുരക്ഷാ ജയിലിൽ തിരക്കേറുന്നു
ഒരാഴ്ചയ്ക്കിടെ അതിസുരക്ഷാ ജയിലിലേക്ക് എത്തിയത് 50 ഓളം പേർ. എറണാകുളം, ആലുവ, മൂവാറ്റുപുഴ, വിയ്യൂർ എന്നിവിടങ്ങളിൽ നിന്നാണ് അതിസുരക്ഷാ ജയിലിലേക്ക് മാറ്റിയത്. അഞ്ഞൂറോളം പേരെ പാർപ്പിക്കാമെങ്കിലും ജീവനക്കാരില്ലാത്തതാണ് പ്രശ്നം. 186 പേരാണ് ഇപ്പോൾ അതിസുരക്ഷാ ജയിലിലുള്ളത്. എൻ.ഐ.എ കേസ് പ്രതികൾ, മാവോയിസ്റ്റുകൾ, ടി.പി കേസ് പ്രതി കൊടി സുനി, പുരാവസ്തു തട്ടിപ്പ് കേസ് പ്രതി മോൺസൺ മാവുങ്ങൽ തുടങ്ങിയവർ ഇവിടെയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |