ചാലക്കുടി: നൂതന ആശയങ്ങളുടെ വറ്റാത്ത ഉറവയാണ് ചിറമ്മേൽ അച്ചനെന്ന് സ്പീക്കർ എം.ബി. രാജേഷ്. ഫാ. ഡേവിസ് ചിറമ്മേൽ ട്രസ്റ്റ് ആരംഭിച്ച ഹങ്കർ ഹണ്ട് പദ്ധതിയുടെ ഒന്നാം വാർഷികവും രണ്ടാം ഘട്ടമായ ഫുഡ് ഷെൽഫ് വിതരണത്തിന്റെ ഉദ്ഘാടനവും നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ഫാ. ചിറമ്മേൽ തുടക്കമിട്ട പദ്ധതി കേരളത്തിൽ ഒരു മഹാപ്രസ്ഥാനമായി മാറി. അവയവദാനത്തെ കുറിച്ച് നിലനിന്നിരുന്ന മൂഢ ധാരണകളെയും അന്ധവിശ്വാസങ്ങളെയും തിരുത്താൻ അദ്ദേഹത്തിനായി. ജീവിച്ചിരിക്കെ തന്റെ അവയവം ദാനം ചെയ്താണ് അദ്ദേഹം മാതൃകയായത്. ഗാന്ധിജിയെ പോലെ ജീവിതം സന്ദേശമാവുകയാണ് അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ. വിശപ്പിനെതിരായ യുദ്ധം നാട് മുഴുവൻ ഏറ്റെടുക്കണം. ഭക്ഷണം പാഴാക്കുന്നതിനെതിരെ ബോധവത്കരണം അനിവാര്യമാണെന്നും എം.ബി. രാജേഷ് ചൂണ്ടിക്കാട്ടി. ഫാ. ഡേവിസ് ചിറമേൽ അദ്ധ്യക്ഷത വഹിച്ചു. ബെന്നി ബഹനാൻ എം.പി മുഖ്യപ്രഭാഷണം നടത്തി. മുൻ ഡി.ജി.പി ഋഷിരാജ് സിംഗ്, ജയിൽ ഡി.ഐ.ജി എസ് . സന്തോഷ്, വൈ.എം.സി.എ കേരള റീജ്യൺ ചെയർമാൻ ജോസ് ജി ഉമ്മൻ, വിയ്യൂർ ജയിൽ സൂപ്രണ്ട് എ.ജി. സുരേഷ്, കൊരട്ടി ജനമൈത്രി പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ പി.ബി. അരുൺ, കൊരട്ടി പഞ്ചായത്ത് പ്രസിഡന്റ് പി.സി. ബിജു, ഇർശാദിയ്യ ഗ്രൂപ്പ് ചെയർമാൻ ഡോ. സയ്യദ് അൽ കാസ്മി, ഫാ. ജോസ് ഇടശേരി, ഹങ്കർ ഹണ്ട് കോ ഓർഡിനേറ്റർ ഡോ. കെ.എം തോമസ് എന്നിവർ സംസാരിച്ചു. സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയ ശ്രീരേഖയെ ആദരിച്ചു. മാനേജിംഗ് ട്രസ്റ്റി സി.വി. ജോസ് റിപ്പോർട്ട് അവതരിപ്പിച്ചു. ട്രസ്റ്റ് ചെയർമാൻ രാജൻ പി. തോമസ് സ്വാഗതവും കൊരട്ടി ക്ലോത്ത് ബാങ്ക് ചീഫ് കോർഡിനേറ്റർ സജി ജോർജ് വെളിയത്ത് നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |