തൃശൂർ: തൃശൂർ- ഗുരുവായൂർ റോഡ് പൂർണ്ണമായും നാലുവരിയാക്കാതെയും റീടാർ ചെയ്യാതെയും അനാസ്ഥ തുടരുമ്പോൾ, ക്ഷേത്രത്തിൽ രാവിലെയെത്താൻ വഴിയൊരുക്കുന്ന എറണാകുളം - ഗുരുവായൂർ പാസഞ്ചർ ഇനിയും ആരംഭിക്കാത്തതിൽ ഭക്തർക്ക് പ്രതിഷേധം. രാവിലെ ആറിന് എറണാകുളത്ത് നിന്ന് തുടങ്ങി 8.45 ന് ഗുരുവായൂരിലെത്താനും ശേഷം ഉച്ചയ്ക്ക് 12.45 ന് യാത്രതിരിച്ച് മൂന്നിന് എറണാകുളത്തെത്താനും കഴിഞ്ഞിരുന്ന പാസഞ്ചറാണ് നിറുത്തിയത്. ജില്ലയിലെ തൃശൂർ സ്റ്റേഷൻ മുതൽ കൊരട്ടി വരെയുള്ള സ്റ്റേഷനുകളിൽ നിന്ന് നിരവധി പേരാണ് ഇതിൽ ക്ഷേത്രദർശനത്തിനെത്തിയിരുന്നത്.
രാത്രിയിൽ പുനലൂരിൽ നിന്ന് ഗുരുവായൂരിലേക്കുള്ള ട്രെയിനിന് ജില്ലയിലെ പ്രധാനപ്പെട്ട സ്റ്റേഷനുകളായ ചാലക്കുടി, ഇരിങ്ങാലക്കുട, പുതുക്കാട് എന്നിവിടങ്ങളിലെ സ്റ്റോപ്പ് നിറുത്തലാക്കിയതും ഭക്തരുടെ യാത്രാക്ലേശം കൂട്ടി. രാത്രി 12 നും പുലർച്ചെ നാലിനും ഇടയിലുള്ള സ്റ്റോപ്പുകൾ നിറുത്തലാക്കാനുള്ള ബോർഡിന്റെ തീരുമാനപ്രകാരമാണിത്. തിരിച്ച് ഗുരുവായൂർ നിന്ന് പുനലൂർക്കുള്ള ട്രെയിനിനാണ് ജില്ലയിൽ പൂങ്കുന്നം, തൃശൂർ, ഒല്ലൂർ, പുതുക്കാട്, ഇരിങ്ങാലക്കുട, ചാലക്കുടി സ്‌റ്റേഷനുകളിൽ സ്റ്റോപ്പുള്ളത്. എന്നാൽ പുലർച്ചെ 2.20 ന് ഗുരുവായൂരിലെത്തുന്ന പുനലൂർ- ഗുരുവായൂർ ട്രെയിനിന്റെ ചാലക്കുടി, ഇരിങ്ങാലക്കുട, പുതുക്കാട് , പൂങ്കുന്നം സ്റ്റോപ്പുകൾ പുന:സ്ഥാപിച്ചാൽ മാത്രമേ ജില്ലയിലെ യാത്രക്കാർക്ക് പ്രയോജനപ്പെടുകയുള്ളൂ.
നിലവിലെ സർവീസുകൾ
(ഗുരുവായൂരിലെത്തുന്നത്)
എറണാകുളം ഗുരുവായൂർ: രാത്രി 10.30 ന്
തിരുവനന്തപുരം-ഗുരുവായൂർ ഇന്റർസിറ്റി: രാത്രി 12.25 ന്.
ചെന്നൈ എഗ്മൂർ -ഗുരുവായൂർ എക്‌സ്പ്രസ്സ്: രാവിലെ 6.40 ന് .
പുനലൂർ- ഗുരുവായൂർ : പുലർച്ചെ 2.10 ന്.
പ്രതീക്ഷ നൽകി മേൽപ്പാലം
നീണ്ട കാലത്തെ കാത്തിരിപ്പിന് ശേഷം ഗുരുവായൂർ റെയിൽവേ മേൽപ്പാലത്തിന്റെ പൈലിംഗ് ജോലികൾക്ക് തുടക്കമായതാണ് റോഡ് യാത്രക്കാർക്കുള്ള ആശ്വാസം. എന്നാൽ നിർമ്മാണപ്രവർത്തനങ്ങളുടെ ഭാഗമായുള്ള നിയന്ത്രണം ഭക്തരെ നട്ടംതിരിച്ചിരുന്നു. മേൽപ്പാലമെത്തുന്നതോടെ ക്ഷേത്രനഗരിയിലേക്കുള്ള പാതയിലെ ഗതാഗതക്കുരുക്കിന് പരിഹാരമാകും. 9 മാസംകൊണ്ട് നിർമ്മാണം പൂർത്തിയാക്കുമെന്നാണ് അധികൃതർ പറയുന്നത്. എം.എൽ.എ, കളക്ടർ, നഗരസഭാ ചെയർമാൻ, ഉന്നത പൊലീസ് ഉദ്യോഗസ്ഥർ എന്നിവരുടെ നേതൃത്വത്തിൽ യോഗം ചേർന്ന് അതത് ദിവസത്തെ നിർമ്മാണ പ്രവർത്തനം വിലയിരുത്താൻ നഗരസഭ സെക്രട്ടറിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
ഗുരുവായൂരിലേക്കുള്ള പാസഞ്ചർ ഓടിയാൽ നിരവധി ഭക്തർക്ക് അത് സഹായകമാകും. ചുരുങ്ങിയ ചെലവിൽ ക്ഷേത്രത്തിലെത്താനും തിരികെ മടങ്ങാനും കഴിയും.
അരുൺ ലോഹിതാക്ഷൻ
ദക്ഷിണ റെയിൽവേ ഉപദേശക സമിതി അംഗം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |