വടക്കാഞ്ചേരി: നാട്ടാനകളുടെ പരിപാലനത്തിനും സംരക്ഷണത്തിനുമായി തൃശൂർ എരുമപ്പെട്ടി ചിറ്റണ്ടയിൽ ആന പരിപാലന സംരക്ഷണകേന്ദ്രം ഉദ്ഘാടനം ചെയ്തു. ആന ഉടമകളും, വിവിധ ദേവസ്വങ്ങളും, ആനസ്‌നേഹികളും അംഗങ്ങളായി രൂപീകരിച്ച എലിഫെന്റ് വെൽഫെയർ ട്രസ്റ്റ് ഒഫ് ഇന്ത്യ ചാരിറ്റബിൾ ട്രസ്റ്റിന്റെ കീഴിലുള്ള ഏകദേശം 30 ഏക്കർ 66 സെന്റ് സ്ഥലത്താണ് ഗണേഷ് ഫോർട്ട് എന്ന പേരിൽ ആന പരിപാലന സംരക്ഷണ കേന്ദ്രം നിർമ്മിക്കുന്നത്.
സെൻട്രൽ സൂ അതോറിറ്റിയുടെയും അനുബന്ധ വകുപ്പുകളുടെയും അനുമതി ലഭിക്കുന്ന മുറയ്ക്ക് ഏകദേശം 250 കോടി രൂപയോളം ചെലവ് വരുന്നതാണ് ഈ പദ്ധതി. ചികിത്സയ്ക്ക് പുറമേ ആവാസവ്യവസ്ഥയോട് ഇണങ്ങി ആനയ്ക്ക് ജീവിക്കാനുള്ള സൗകര്യം, മ്യൂസിയം, ലൈബ്രറി, പാപ്പാന്മാർക്കും ഉടമകൾക്കുമായി പരിശീലന കേന്ദ്രം തുടങ്ങിയവയും ലക്ഷ്യം വയ്ക്കുന്നുണ്ട്. കേന്ദ്ര മൃഗശാല അതോറിറ്റിയുടെ അനുമതി ലഭിക്കുന്ന മുറയ്ക്ക് പദ്ധതികൾ ആരംഭിക്കും.
പരമാവധി ആനകളെ ഈ കേന്ദ്രത്തിൽ പാർപ്പിക്കാനും പൂരങ്ങൾക്കും മറ്റും അവിടെനിന്ന് കൊണ്ടുപോകാനുമാണ് തീരുമാനം. മദപ്പാടുള്ള ആനകളെ സംരക്ഷിക്കാനും സൗകര്യമുണ്ടാകും. എലിഫന്റ് വെൽഫെയർ ട്രസ്റ്റ് ഒഫ് ഇന്ത്യയുടെ ചെയർമാൻ ഡോ: സുന്ദർമേനോൻ അദ്ധ്യക്ഷത വഹിച്ചു. ഗുരുവായൂർ ക്ഷേത്രം തന്ത്രി ഡോ:ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട് ഭദ്രദീപം തെളിച്ച് ഉദ്ഘാടനം നിർവഹിച്ചു. ഇ.ഡബ്ലിയു.ടി.ഐ ചീഫ് കോർഡിനേറ്റർ ഡോക്ടർ പി.ബി.ഗിരിദാസൻ പദ്ധതി വിശദീകരിച്ചു. രക്ഷാധികാരി കെ.ആർ.സി.മേനോൻ ഹെൽത്ത് കാർഡ് കാർഡ് വിതരണം ചെയ്തു.
എരുമപ്പെട്ടി പഞ്ചായത്ത് പ്രസിഡന്റ് എസ്.ബസന്ത് ലാൽ ആംബുലൻസ് താക്കോൽദാനം രക്ഷാധികാരി വി.എ.രവീന്ദ്രനെ നൽകി നിർവഹിച്ചു. കൊച്ചി ഇൻകംടാക്‌സ് ഐ.ആർ.എസ് ജോയിന്റ് കമ്മിഷണർ ജ്യോതിഷ മോഹനൻ ആനയൂട്ട് നടത്തി. ജില്ലാ പഞ്ചായത്ത് അംഗം ജലീൽ ആദൂർ, തദ്ദേശ ജനപ്രതിനിധികളായ പുഷ്പ രാധാകൃഷ്ണൻ, ബിന്ദു ഗിരീഷ്, എം.കെ ജോസ്, ഷീജ സുരേഷ്, സുമന സുഗതൻ, ഇ.എസ്.സുരേഷ്, എലിഫന്റ് സ്റ്റഡി സെന്റർ ഡയറക്ടർ ടി.എസ്.രാജീവ്, ആന ചികിത്സകനായ ഡോ: ഗിരീഷ്, ഡോ: വിവേക്, സംസ്ഥാന അനിമൽ വെൽഫെയർ ബോർഡ് മെമ്പർ കെ.ടി.അഗസ്റ്റിൻ എന്നിവർ മുഖ്യാതിഥിയായി. എം.എ.പരമേശ്വരൻ, എം.മധു, മധു ചിറയ്ക്കൽ, പി.എം.സുരേഷ്, പ്രൊഫ.രാധാകൃഷ്ണൻ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
ഗണേഷ് ഫോർട്ട്
250 കോടി ചെലവ്
നിർമ്മാണം
30 ഏക്കർ 66 സെന്റ് സ്ഥലത്ത്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |