ചേലക്കര: ജില്ലയിൽ ബി.ജെ.പി ഭരണത്തിലുണ്ടായിരുന്ന രണ്ട് പഞ്ചായത്തുകളിലൊന്നായ തിരുവില്വാമലയിൽ പ്രതിപക്ഷ കക്ഷികളായ കോൺഗ്രസിന്റെയും സി.പി.എമ്മിന്റെയും നേതൃത്വത്തിൽ പ്രസിഡന്റിനെതിരെ കൊണ്ടുവന്ന അവിശ്വാസപ്രമേയം പാസായി. ഇന്നലെ രാവിലെ, പ്രസിഡന്റിനെതിരെയുള്ള അവിശ്വാസപ്രമേയം ചർച്ചയ്ക്കെടുക്കുകയും ആറിനെതിരെ 11 വോട്ടുകൾക്ക് അവിശ്വാസം പാസാകുകയും ചെയ്തു. 2021 ഡിസംബർ 27നാണ് പഴയന്നൂർ ബി.ഡി.ഒയ്ക്ക് പ്രതിപക്ഷകക്ഷികൾ അവിശ്വാസത്തിന് നോട്ടീസ് നൽകിയത്.
17 വാർഡുള്ള തിരുവില്വാമല പഞ്ചായത്തിൽ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ബി.ജെ.പിക്കും, കോൺഗ്രസിനും ആറും, സി.പി.എമ്മിന് അഞ്ച് സീറ്റുമാണ് ലഭിച്ചത്. നറുക്കെടുപ്പിലൂടെയാണ് ബി.ജെ.പി അധികാരത്തിലെത്തിയത്. ഇന്ന് വൈസ് പ്രസിഡന്റിന് എതിരെയുള്ള അവിശ്വാസം ചർച്ച ചെയ്യും.
പ്രതിപക്ഷ പാർട്ടികളുടെ അഴിമതിക്ക് കുടപിടിക്കാൻ ബി.ജെ.പി ഭരണസമിതി തയ്യാറാകാത്തതിനാലാണ് അവിശ്വാസം കൊണ്ടുവന്നത്.
സ്മിത സുകുമാരൻ
പുറത്തായ പഞ്ചായത്ത് പ്രസിഡന്റ്
അവിശ്വാസം പാസാകുന്നതിൽ മാത്രമേ കോൺഗ്രസുമായി സഹകരിക്കൂ. ഭരണത്തിലേക്കുള്ള തിരഞ്ഞെടുപ്പ് വരുമ്പോൾ ഈ സഹകരണം ഉണ്ടാകില്ല. കോൺഗ്രസിന്റെ ഒരു വോട്ടും സ്വീകരിക്കില്ല.
കെ.പി.ഉമാശങ്കർ
പഞ്ചായത്തംഗം
സി.പി.എം ഏരിയ കമ്മിറ്റി അംഗം
പഞ്ചായത്തിന്റെ വികസനപ്രവർത്തനങ്ങളിൽ പോലും വർഗീയത കാണിക്കുകയും, ജനോപകാരപ്രദമായ പദ്ധതികൾ തയ്യാറാക്കുന്നതിൽ വീഴ്ച വരുത്തുകയും ചെയ്തതിനാലാണ് അവിശ്വാസം കൊണ്ടുവന്നത്.
എം.ഉദയൻ
പഞ്ചായത്തംഗം, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്
കോൺഗ്രസ് പിന്തുണയ്ക്ക് സി.പി.എം
കനത്ത വില നൽകണം :ബി.ജെ.പി
തൃശൂർ: കോൺഗ്രസിനെ അധികാരത്തിലെത്തിക്കാൻ, തിരുവില്വാമലയിലെ ഭരണം അട്ടിമറിച്ചതിലൂടെ സി.പി.എമ്മിന്റെ രാഷ്ട്രീയ പാപ്പരത്തമാണ് മറനീക്കി പുറത്തുവന്നതെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ.കെ.കെ.അനീഷ് കുമാർ പറഞ്ഞു. തിരുവില്വാമല പഞ്ചായത്ത് ഭരണം അട്ടിമറിക്കാൻ കോൺഗ്രസുമായി അവിശുദ്ധ സഖ്യമുണ്ടാക്കിയ സി.പി.എം അതിന് കനത്ത വില നൽകേണ്ടി വരുമെന്നും അനീഷ് വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |