കൊടുങ്ങല്ലൂർ: അനിശ്ചിതത്വങ്ങൾക്കൊടുവിൽ കൊടുങ്ങല്ലൂർ താലപ്പൊലിക്ക് ആന എഴുന്നെള്ളിപ്പിന് അനുമതി. ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി ആചാരപ്രകാരം നടത്താൻ അനുവദിച്ചതിന്റെ ഭാഗാമായാണ് ആന എഴുന്നള്ളിപ്പിനും മറ്റു ചടങ്ങുകൾക്കും ജില്ലാ ഭരണകൂടത്തിന്റെ അനുമതി ലഭിച്ചത്.
താലപ്പൊലി നാളുകളിൽ നാലുദിവസവും പകലും രാത്രിയും തെക്കെനടയിലെ ശ്രീകുരുംബമ്മയുടെ നടയിൽ നിന്നും പോസ്‌റ്റ് ഓഫീസ് പരിസരം വരെ ഒരാനയെയും അവിടെ നിന്നും കിഴക്കെനടയിലെ ആനപ്പന്തൽ വരെ ഏഴ് ആനകളയെും, തുടർന്ന് ഒമ്പത് ആനകളെയും അണിനിരത്തി എഴുന്നള്ളിപ്പ് നടത്താനാണ് അനുമതി. തിരുവഞ്ചിക്കുളം ഗ്രൂപ്പ് അസിസ്റ്റന്റ് കമ്മിഷണർ സുനിൽ കർത്ത നൽകിയ അപേക്ഷയിലാണ് തീരുമാനം.
ക്ഷേത്ര മതിൽക്കെട്ടിന് പുറത്ത് ആന എഴുന്നള്ളിപ്പ് അനുവദിക്കാനാകില്ലെന്നായിരുന്നു നേരത്തെ ജില്ലാ ഭരണകൂടം സ്വീകരിച്ച നിലപാട്. ഇതിനെതിരെ ഭക്തരും വിവിധ സംഘടനകളും രംഗത്ത് വന്നിരുന്നു. താലപ്പൊലി മഹോത്സവത്തിന്റെ മുന്നോടിയായി ക്ഷേത്രത്തിനകത്തും പുറത്തുമായി ചാത്തിരി മമ്പൂതിരിമാരുടെ സംഘക്കളിക്ക് ഇന്ന് അത്താഴപൂജയ്ക്ക് ശേഷം തുടക്കമാകും. വലിയ തമ്പുരാന്റെ അനുമതിയോടെ ആദ്യദിവസം ക്ഷേത്രത്തിനകത്താണ് കളി നടക്കുക.
വെള്ളിയാഴ്ച മകരസംക്രമ സന്ധ്യയിൽ 1001 കതിനകൾ മുഴങ്ങുന്നതോടെയാണ് നാലുദിവസം നീണ്ടുനിൽക്കുന്ന താലപ്പൊലി മഹോത്സവത്തിന് തുടക്കമാകുക. ഒന്നാം താലപ്പൊലി ദിവസമായ ശനിയാഴ്ച പുലർച്ചെ മുതൽ കുഡുംബി സമുദായക്കാരുടെ ആടിനെ നടതള്ളലും സവാസിനി പൂജയും, മലയരയൻമാരുടെ പരമ്പരാഗത ചടങ്ങുകളും ക്ഷേത്രാങ്കണത്തിൽ നടക്കും.
കൊടുങ്ങല്ലൂർ താലപ്പൊലി: പൊതു അവധി പ്രഖ്യാപിച്ചു
തൃശൂർ: കൊടുങ്ങല്ലൂർ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലിയോട് അനുബന്ധിച്ച് 15ന് പൊയ്യ പഞ്ചായത്ത് ഒഴികെ, കൊടുങ്ങല്ലൂർ താലൂക്ക് പരിധിയിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു. മുൻ നിശ്ചയ പ്രകാരമുള്ള പൊതുപരീക്ഷകൾക്കും കേന്ദ്രസംസ്ഥാന, അർദ്ധസർക്കാർ സ്ഥാപനങ്ങളിലേക്കുള്ള നിയമനത്തിനായി നടത്തുന്ന പരീക്ഷകൾക്കും ഉത്തരവ് ബാധകമല്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |