തൃശൂർ : ശിവരാത്രി വ്രതമെടുത്ത് ശിവപഞ്ചാക്ഷരി മന്ത്രം ഉരുവിട്ട് ആയിരങ്ങൾ ശിവക്ഷേത്രങ്ങളിലെത്തി ദർശന പുണ്യം നേടി. വടക്കുന്നാഥ ക്ഷേത്രത്തിൽ ഇന്നലെ പുലർച്ചെ മുതൽ വലിയ തിരക്ക് അനുഭവപ്പെട്ടു. ദർശനത്തിനായി ഭക്തരുടെ നീണ്ട നിരയായിരുന്നു. രാവിലെ എഴിന് 1001 കതിനവെടികൾ മുഴങ്ങി. വൈകീട്ട് മൂന്നിന് മതിൽകത്ത് കൂത്ത്,വൈകീട്ട് ആറിന് ലക്ഷദീപം തെളിയിക്കൽ, ഒമ്പതിന് തായമ്പക എന്നിവ നടക്കും.
പുലർച്ചെ ഒന്നിന് തൃശൂർ പൂരത്തിൽ പങ്കെടുക്കുന്ന 10 ദേവീദേവന്മാർ അശോകേശ്വരം തേവരുടെ നായകത്വത്തിൽ വടക്കുന്നാഥനിൽ കൂട്ടിയെഴുന്നള്ളിപ്പിൽ പങ്കെടുക്കും. ക്ഷേത്ര ക്ഷേമ സമിതിയുടെ നേതൃത്വത്തിലായിരുന്നു ശിവരാത്രി ആഘോഷം. കൂർക്കഞ്ചേരി മാഹേശ്വര ക്ഷേത്രത്തിൽ രാവിലെ മുതൽ പ്രത്യേക ചടങ്ങുകൾ ആരംഭിച്ചു. ഒരാനപ്പുറത്ത് ക്ഷേത്രത്തിലേക്ക് എഴുന്നള്ളിപ്പ് നടന്നു. പഞ്ചവാദ്യം, മേളം എന്നിവ അകമ്പടിയായി. അശോകേശ്വരം ക്ഷേത്രത്തിൽ ശീവേലി എഴുന്നള്ളിപ്പിന് കിഴക്കൂട്ട് അനിയൻ മാരാരുടെ മേളം, കേളി, തായമ്പക, രാത്രി തിരുവമ്പാടി ഭഗവതിയുടെ അകമ്പടിയോടെ വടക്കുന്നാഥനിലേക്ക് എഴുന്നള്ളിപ്പ് എന്നിവയുണ്ടായി.
ഭക്തജനത്തിരക്കിൽ ഗുരുവായൂരിലെ ക്ഷേത്രങ്ങളും
ഗുരുവായൂർ: ശിവരാത്രി ദിനത്തിൽ ദർശനത്തിന് ശിവക്ഷേത്രങ്ങളിൽ ഭക്തജന തിരക്ക്. മമ്മിയൂർ മഹാദേവ ക്ഷേത്രത്തിൽ ശിവരാത്രി ദിനത്തിൽ ലക്ഷാർച്ചന, ഭസ്മാഭിഷേകം, ശ്രീഭൂതബലി എഴുന്നള്ളിപ്പ് എന്നീ ചടങ്ങുകൾ നടന്നു. ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാടിന്റെ കാർമികത്വത്തിലായിരുന്നു ചടങ്ങുകൾ. രാവിലെ രാധാകൃഷ്ണൻ കാക്കശേരിയുടെ ഭക്തി പ്രഭാഷണം, വൈകിട്ട് തായമ്പക, ആർ.എൽ.വി ധന്യ കണ്ണന്റെ ഭരതനാട്യ കച്ചേരി, രാത്രി ഗുരുവായൂർ ദേവസ്വം കലാനിലയത്തിന്റെ കൃഷ്ണനാട്ടം എന്നിവ അരങ്ങേറി. ക്ഷേത്രത്തിൽ പ്രസാദ ഊട്ടിൽ ആയിരക്കണക്കിന് ഭക്തർ പങ്കെടുത്തു. ചൊവ്വല്ലൂർ ക്ഷേത്രത്തിൽ മേളത്തോടെ ശിവരാത്രി എഴുന്നെള്ളിപ്പ് നടന്നു. നിറമാലയും ചുറ്റുവിളക്കും കേളി, തായമ്പകയും ഉണ്ടായി. ബ്രഹ്മകുളം ക്ഷേത്രത്തിൽ തോന്നൂർക്കര മണികണ്ഠൻ നയിച്ച പഞ്ചവാദ്യം, ഗുരുവായൂർ ശ്യാമളന്റെ മേളം എന്നിവയോടെ എഴുന്നെള്ളിപ്പ്, രാത്രി കേളി, തായമ്പക എന്നിവയുണ്ടായി. പേരകം ശിവക്ഷേത്രത്തിൽ രാവിലെ നാഗപൂജ, ഉച്ചയ്ക്ക് എഴുന്നെള്ളിപ്പ്, രാത്രി തായമ്പക എന്നിവയോടെ ശിവരാത്രി ആഘോഷിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |