തൃശൂർ: നിർമ്മാണ കമ്പനിയുടെ ടിപ്പറിന്റെ ബക്കറ്റ് തട്ടി കുതിരാൻ ടണലിൽ ലൈറ്റുകളും കേബിളുകളും തകർന്ന് മൂന്നര ലക്ഷം രൂപയുടെ നഷ്ടം. എൽ.ഇ.ഡി ലൈറ്റുകളിലേയ്ക്കും എക്‌സോസ്റ്ററിലേക്കും സൂചനാബോർഡിലേക്കുമുള്ള കേബിളാണ് പൊട്ടിയത്. രണ്ട് ലൈറ്റും തകർന്നു.
മണ്ണ് മാറ്റാനും റോഡിന്റെ നിർമ്മാണത്തിനുമായി ടിപ്പറുകൾ ഓടുന്നുണ്ട്. ഇതിൽ ഒന്നിന്റെ മുകൾഭാഗമാണ് തട്ടിയത്. ഭാഗികമായി തകർന്ന കേബിളുകളിൽ ചിലത് വീണ്ടും ഉപയോഗിക്കാമെന്ന് അധികൃതർ അറിയിച്ചു. പീച്ചി പൊലീസ് കേസെടുത്തു. രണ്ടാമത്തെ ടണലിൽ ഇന്നലെ രാവിലെ പത്തോടെയായിരുന്നു സംഭവം. അപകടം ഉണ്ടായ ഉടൻ ഡ്രൈവർ വണ്ടി നിറുത്തി കൺട്രോൾ റൂമിൽ അറിയിക്കുകയായിരുന്നു.
ജനുവരി 21 ന് പാലക്കാട് നിന്നും തൃശൂരിലേക്കുള്ള ടണലിനുള്ളിൽ ടിപ്പർ ലോറിയിടിച്ച് സി.സി.ടി.വി കാമറകളും 104 എൽ.ഇ.ഡി ലൈറ്റും തകർന്നിരുന്നു. 12 ലക്ഷം രൂപയുടെ നഷ്ടമാണ് അന്ന് അധികൃതർ കണക്കാക്കിയത്.
ആധുനിക കാമറകളും ലൈറ്റും ലഭ്യമാകാൻ താമസമുള്ളതിനാൽ ഇനിയും പുന:സ്ഥാപിച്ചിട്ടില്ലെന്നാണ് പറയുന്നത്. സംഭവത്തിന് ശേഷം നിറുത്താതെ പോയ ലോറിക്കായി ടണലിലെ സി.സി.ടി.വിയിൽ നിന്നുള്ള ദൃശ്യങ്ങളുമായാണ് പീച്ചി പൊലീസ് അന്വേഷണം നടത്തിയത്. സി.സി.ടി.വി കാമറാ ദൃശ്യങ്ങളിൽ നിന്ന് ലോറി പ്രദേശവാസിയുടേതെന്ന് തിരിച്ചറിഞ്ഞിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ലോറി പിടിച്ചെടുത്തു. ലോറി ഓടിച്ചിരുന്ന ചുവന്നമണ്ണ് സ്വദേശി ജിനേഷിനെ പിടികൂടിയിരുന്നു. പിൻഭാഗം ഉയർത്തിവച്ച് അമിത വേഗത്തിലെത്തിയ ടിപ്പർ ലോറിയാണ് ലൈറ്റും കാമറയും തകർത്തത്. ടണലിന്റെ പ്രവേശന കവാടത്തിനോട് ചേർന്നുള്ള ഭാഗത്ത് കാമറകളില്ലാത്തത് വലിയ സുരക്ഷാഭീഷണിയാണെന്നാണ് വിലയിരുത്തൽ. ലൈറ്റും സുരക്ഷാ കാമറകളും സെൻസറും നശിച്ചതോടെ ടണലിനുള്ളിൽ വെളിച്ചക്കുറവുമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |