തൃശൂർ: കുന്നംകുളം നഗരസഭാപരിധിയിലെ മരങ്ങൾ മുറിക്കുമ്പോൾ ശ്രദ്ധിക്കുക. നഗരം കാർബൺ ആധിക്യത്തിൽ വീർപ്പുമുട്ടുകയാണ്. മരങ്ങൾ നടലാണ് പ്രധാന പരിഹാരം. ഉള്ളതും വെട്ടിയാൽ ശുദ്ധവായു കിട്ടാതാകും.
കാർഷിക സർവകലാശാല കാലാവസ്ഥാ വ്യതിയാന പരിസ്ഥിതിശാസ്ത്ര കോളേജ് ഡീൻ ഡോ. പി.ഒ. നമീറിന്റെ നേതൃത്വത്തിൽ ഒരു വർഷമെടുത്ത് നടത്തിയ പഠനത്തിലാണ് കാർബൺ ആധിക്യം കണ്ടെത്തിയത്. പഠനത്തിനായി 37 വാർഡുകളിലായി 777 വീടുകൾ സന്ദർശിച്ചു. പെട്രോൾ പമ്പ് ജീവനക്കാർ, ടാക്‌സി, ബസ്, ലോറി ഡ്രൈവർമാർ, കർഷകർ എന്നിവരെയും സന്ദർശിച്ചായിരുന്നു സർവേ.
കണ്ടെത്തിയത്
മൊത്തം കാർബൺ ബഹിർഗമനം 50,278.70 ടൺ.
മരങ്ങൾ വലിച്ചെടുക്കുന്നത് 35,198.32 ടൺ.
കാർബൺ ആധിക്യം15,080.38 ടൺ.
പരിഹാര നിർദ്ദേശങ്ങൾ
2030ഓടെ കുന്നംകുളം മുനിസിപ്പാലിറ്റി കാർബൺ ന്യൂട്രലാവാൻ 38 ലക്ഷം വൃക്ഷത്തൈകൾ നടണം. 2042ൽ മതിയെങ്കിൽ നടേണ്ടത് 7,02,030 എണ്ണം. 2072ൽ ആണെങ്കിൽ 68,030.
ഒരു 60 വാട്‌സ് ബൾബ് എൽ.ഇ.ഡി ആക്കിയാൽ ഒരു വർഷം 9.2 കിലോ കാർബൺ കുറയ്ക്കാം.
ഒരു പ്ലഗ് പോയിന്റിലെ സ്വിച്ച് ആവശ്യം കഴിഞ്ഞയുടൻ ഓഫാക്കിയാൽ ഒരു വർഷം 28.71 കിലോ കാർബൺ കുറയ്ക്കാം.
ഒരു ഡെസ്‌ക്ടോപ്പ് കമ്പ്യൂട്ടറിൽ നിന്നും ലാപ്‌ടോപ്പിലേക്ക് മാറിയാൽ പ്രതിവർഷം 210 കിലോയും പ്രഷർകുക്കർ ഉപയോഗിച്ചാൽ വർഷത്തിൽ 234.2 കിലോയും കുറയ്ക്കാം.
സർക്കാർ ഓഫീസുകളിലും വീടുകളിലും സൗരോർജ്ജത്തിന്റെ ഉപയോഗം പ്രോത്സാഹിപ്പിക്കുക.
ഇലക്ട്രിക് വാഹനങ്ങളുടെയും സൈക്കിളുകളുടെയും ഉപയോഗം വർദ്ധിപ്പിക്കുക.
ശാസ്ത്രീയ മാലിന്യ സംസ്‌കരണം അവലംബിക്കുക.
ഗാർഹിക ആവശ്യങ്ങൾക്ക് വിറകിനു പകരം പാചക വാതകം ഉപയോഗിക്കുക.
ടേബിൾ ലാൻഡ് ഉപയോഗിക്കുക.
ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കുക.
പഠന സംഘം
ഡോ. പി.ഒ. നമീർ, റാഷമോൾ വി.പി, അമൃത ജെ. പെെ, ശരത് ബി, സഫിയ എം, കാർത്തിക് കൃഷ്ണൻ എം.ജി, ഷാന എസ്.എസ്, അബിഷ്ണ പി.വി, ആൻസി പി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |