തൃശൂർ: ഓട്ടോറിക്ഷയുടെ പിന്നിൽ ആരും കാണാതെ കിടന്നിരുന്ന ഒരു ലക്ഷത്തോളം രൂപ അവസാനം ഉടമയുടെ കൈയിലെത്തി. ഏപ്രിൽ അഞ്ചിനാണ് റിട്ട. മിലിറ്ററി ഉദ്യോഗസ്ഥനായ മണ്ണംപേട്ട കരുവാൻപടി തോമസ് പുഴയ്ക്കലിൽ നിന്നും ഓട്ടോയിൽ വെസ്റ്റ് ഫോർട്ടിലേക്ക് കയറിയത്. മകളുടെ സ്വപ്നമായ സ്‌കൂട്ടി വാങ്ങുന്നതിനായി ലക്ഷം രൂപയോളം ലോൺ എടുത്ത തുകയുമായാണ് ഓട്ടോറിക്ഷയിൽ കയറിയത്.
വെസ്റ്റ്‌ഫോർട്ടിൽ വച്ച് പണമടങ്ങിയ കവറും താക്കോൽ കൂട്ടങ്ങളും എ.ടി.എം കാർഡും ഓട്ടോറിക്ഷയിൽ മറന്നുവച്ചു. പണം നഷ്ടമായെന്നു മനസിലാക്കിയ ഉടൻ വെസ്റ്റ് സ്‌റ്റേഷനിൽ പരാതിയുമായെത്തി. സബ് ഇൻസ്‌പെക്ടർ കെ.സി. ബൈജു പരാതി അന്വേഷണത്തിനായി സീനിയർ സിവിൽ പൊലീസ് ഓഫീസർ അഭീഷ് ആന്റണിയെ ഏൽപിച്ചു. തുടർന്ന് നടന്ന അന്വേഷണത്തിലാണ് ഓട്ടോയും രൂപയും കണ്ടെത്തിയത്.
വിവരം അറിയിച്ചതിനെ തുടർന്ന് പണം നഷ്ടപ്പെട്ട തോമസ് സ്‌റ്റേഷനിലെത്തി. പണം തിട്ടപ്പെടുത്തി ബാഗും അതിലെ സാധനങ്ങളും വെസ്റ്റ് സബ് ഇൻസ്‌പെക്ടർ കെ.സി. ബൈജു തോമസിന് കൈമാറി. അന്വേഷണസംഘത്തിൽ സിറ്റി കാമറ കൺട്രോൾ റൂം സിവിൽ പൊലീസ് ഓഫീസർ ഒ.ആർ. അഖിൽ, അഭീബിലായ് പി.എം, ജിതിൻ രാജ് എന്നിവരും ഉണ്ടായിരുന്നു.
തുണച്ചത് സി.സി.ടി.വിയും പരസ്യവും
ഓട്ടോറിക്ഷയിൽ വെസ്റ്റ് ഫോർട്ടിൽ തോമസ് വന്നിറങ്ങുന്ന ദൃശ്യമാണ് അന്വേഷണത്തെ തുണച്ചത്. സി.പി.ഒ: അഭീഷ് ആന്റണിക്ക് കിട്ടിയ അവ്യക്തമായ ദൃശ്യത്തിൽ നിന്നും ഓട്ടോറിക്ഷ കണ്ടെത്തുക പ്രയാസകരമായിരുന്നു. സസൂക്ഷ്മം നിരീക്ഷിച്ചപ്പോൾ മുനിസിപാലിറ്റി പെർമിഷൻ നമ്പർ എഴുതുന്ന മഞ്ഞവൃത്തം ശ്രദ്ധയിൽപ്പെട്ടു. ഇതിലൂടെ വാഹനം നഗരത്തിലേതാണെന്നും പിറകുവശത്ത് നഗരത്തിലെ ഒര ജുവല്ലറിയുടെ പരസ്യസ്റ്റിക്കറുണ്ടെന്നും വ്യക്തം.
ജുവല്ലറി പരസ്യം നൽകിയ നൂറോളം വാഹനങ്ങളുടെ ലിസ്‌റ്റെടുത്ത് സ്‌റ്റേഷനിലെത്താൻ നിർദ്ദേശം നൽകി. ആദ്യം എത്തിയ വാഹനങ്ങളിലൊന്നും തുക കണ്ടെത്താനായില്ല. പിന്നീട് എത്തിയ വാഹനങ്ങൾ പരിശോധിച്ചപ്പോഴാണ് ഓട്ടോറിക്ഷയുടെ പിറകുവശത്തായി കിടന്ന കവറിൽ ഒരു ലക്ഷത്തോളമുള്ള തുക കിടക്കുന്നതായി കണ്ടത്. പൊലീസ് പറഞ്ഞപ്പോഴാണ് ഡ്രൈവറും ഇക്കാര്യം അറിഞ്ഞതത്രെ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |