കുന്നംകുളം: പഴഞ്ഞി സെന്റ് മേരീസ് ഓർത്തഡോക്‌സ് കത്തീഡ്രലിൽ മുത്തപ്പന്റെ മുൻപിൽ മാലചാർത്തി ഹൈന്ദവ വധൂവരന്മാർ. പഴഞ്ഞി കൈതവളപ്പിൽ ശിവദാസ് - സബിത ദമ്പതികളുടെ മകൾ ശാശ്രയയും കോലളമ്പ് കൊട്ടിലിങ്ങൽ വീട്ടിൽ കല്ലു - വാസു ദമ്പതികളുടെ മകൻ വൈശാഖും തമ്മിലുള്ള വിവാഹമായിരുന്നു വേറിട്ട മാതൃകയായത്.
കൈതവളപ്പ് കുടുംബക്ഷേത്രത്തിലെ താലികെട്ടിന് ശേഷം പഴഞ്ഞി സെന്റ് മേരീസ് ഓർത്തഡോക്‌സ് കത്തീഡ്രലിൽ മുത്തപ്പന്റെ മുൻപിലെത്തിയായിരുന്നു വരണമാല്യം കൈമാറിയത്. മെത്രാപൊലിത്ത ഡോ. ഗീവർഗീസ് മാർ യൂലിയോസിന്റെ സാന്നിദ്ധ്യത്തിൽ വധൂവരന്മാർ പരസ്പരം മാല ചാർത്തണമെന്ന വധുവിന്റെ പിതാവ് ശിവദാസന്റെ ആഗ്രഹമാണ് സഫലമായത്.
വിവാഹത്തിന് ഇരുകുടുംബങ്ങളും തീരുമാനിച്ച ഉടൻ ശിവദാസൻ ഭാര്യയുമായി ആദ്യം മെത്രാപ്പൊലിത്തയെ കാണാൻ കുന്നംകുളം ആർത്താറ്റ് അരമനയിലെത്തി ആഗ്രഹം അറിയിച്ചു. അദ്ദേഹത്തിനും പൂർണസമ്മതം. താലികെട്ടിന് ശേഷം പഴഞ്ഞി മുത്തപ്പന്റെ തിരുനടയിലെത്തിയ വധൂവരന്മാരെ ഡോ.ഗീവർഗീസ് മാർ യൂലിയോസ് അനുഗ്രഹിച്ച് ആശീർവദിച്ചു. പഴഞ്ഞി പള്ളിയിലെ പെരുന്നാൾ പ്രദക്ഷിണത്തിന് കുത്തുവിളക്ക് പിടിക്കുന്ന പാരമ്പര്യാവകാശികളാണ് ശിവദാസന്റെ കുടുംബക്കാർ.
ഈ പിന്തുടർച്ചയുടെയും വിശ്വാസത്തിന്റെയും ഭാഗമായാണ് മാലചാർത്തൽ മുത്തപ്പന്റെ നടയ്ക്കലാക്കിയത്. ഗീവർഗീസ് തിരുമേനി ആശീർവദിച്ച് നൽകിയ മാലകളും ബൊക്കെയും വധൂവരൻമാർ പരസ്പരം കൈമാറി. മെത്രാപ്പൊലിത്തയോടും തങ്ങളുടെ സഹായങ്ങൾ ചെയ്ത കത്തീഡ്രൽ വികാരി ഫാ.സഖറിയ കൊള്ളൂർ, സഹവികാരി ഫാ.തോമസ് ചാണ്ടി, കൈസ്ഥാനി സുമേഷ് പി.വിൽസൺ, സെക്രട്ടറി ലിജിൻ ചാക്കോ എന്നിവർ ഉൾപ്പെട്ട മാനേജിംഗ് കമ്മിറ്റി അംഗങ്ങളോടും ശിവദാസൻ നന്ദി അറിയിച്ചു.
പൂർവികർ ചെയ്ത പുണ്യപ്രവൃത്തികളോടൊപ്പം പഴഞ്ഞി മുത്തപ്പന്റെ അനുഗ്രഹം കൊണ്ടുകൂടിയാണ് കുടുംബത്തിന്റെ ആഗ്രഹം നിറവേറിയത്.
- ശിവദാസൻ
(വധുവിന്റെ പിതാവ്)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |