തൃശൂർ: സ്വർണക്കടകളുടെ മറവിൽ ഉയർന്ന പലിശ വാഗ്ദാനം ചെയ്ത് മാസച്ചിട്ടിയായും സ്ഥിരം നിക്ഷേപമായും പണം സ്വീകരിച്ച ശേഷം വഞ്ചിച്ചെന്ന പരാതിയിൽ നഗരത്തിലുള്ള ഗുഡ് വിൻ ജൂവല്ലറിയിൽ മഹാരാഷ്ട്ര പൊലീസ് സംഘത്തിന്റെ പരിശോധന. മഹാരാഷ്ട്ര ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരം ആസ്തിവിവരം ശേഖരിക്കുന്നതിന്റെ ഭാഗമായാണ് പരിശോധന. തട്ടിപ്പ് സംബന്ധിച്ച എന്തെങ്കിലും പിടിച്ചെടുത്തതായി പൊലീസ് വ്യക്തമാക്കിയിട്ടില്ല. 500 കോടിയോളം തട്ടിച്ചെന്നാണ് പരാതി.
പരാതികളെ തുടർന്ന് അടച്ച ഗുഡ് വിൻ ഷോറൂമിലും ഉടമകളുടെ ആമ്പല്ലൂരിലുള്ള വീട്ടിലും പൊലീസെത്തിയിരുന്നു.
ഒളിവിലായ ഉടമകളുമായി ബന്ധമുള്ളവരുമായും ഇവരുടെ ആസ്തികളിലും അന്വേഷണം നടത്തുന്നുണ്ട്. ആമ്പല്ലൂർ മണ്ണംപേട്ട സ്വദേശികളായ സഹോദരങ്ങളാണ് ഉടമകൾ. മഹാരാഷ്ട്ര കേന്ദ്രീകരിച്ച് വളർന്ന ഗുഡ് വിൻ ഏറെവൈകിയാണ് കേരളത്തിലും കാലുറപ്പിച്ചത്. ലക്ഷം മുതൽ രണ്ട് കോടി രൂപവരെ നിക്ഷേപിച്ചവർ മഹാരാഷ്ട്രയിലുണ്ട്. ഇവരിൽ ഭൂരിഭാഗവും മലയാളികളാണ്.
1154 പേരാണ് മഹാരാഷ്ട്രയിൽ മാത്രം ഇവർക്കെതിരെ പരാതി നൽകിയതെന്ന് പറയുന്നു. പണം കിട്ടാതായതോടെ നിക്ഷേപകർ പ്രശ്‌നമുണ്ടാക്കിത്തുടങ്ങിയപ്പോഴാണ് തട്ടിപ്പ് പുറത്തറിഞ്ഞത്. ഒളിവിലായിരുന്ന ഉടമകളെ 2019 ഡിസംബറിൽ അറസ്റ്റ് ചെയ്തിരുന്നു. പണം നിക്ഷേപിച്ച് കബളിപ്പിക്കപ്പെട്ടവരും അന്വേഷണ സംഘത്തിനൊപ്പമുണ്ടായിരുന്നു.
മുത്തശ്ശിയെയും പേരക്കുട്ടിയെയും സഹായിക്കണം : മനുഷ്യാവകാശ കമ്മിഷൻ
തൃശൂർ: സ്വന്തമായി വീടില്ലാത്തത് കാരണം തല ചായ്ക്കാനൊരിടം തേടി വീടു വീടാന്തരം അലയുന്ന മുത്തശ്ശിയെയും പേരക്കുട്ടികളെയും സഹായിക്കാൻ അനുഭാവപൂർവം നടപടി സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ കളക്ടർക്ക് നിർദ്ദേശം നൽകി. ജില്ലാ സാമൂഹികനീതി ഓഫീസറിൽ നിന്നും കമ്മിഷൻ റിപ്പോർട്ട് വാങ്ങി.
സരസ്വതി അമ്മയും (61) പേരക്കുട്ടികളും സരസ്വതി അമ്മയുടെ ഭർത്താവിന്റെ അനിയത്തിയായ അമ്മിണിയും (56) എരവിമംഗലത്തുള്ള റേഷൻകടയുടെ മുകളിലുള്ള വാടക മുറിയിലാണ് താമസിക്കുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു. മാതാപിതാക്കളുടെ മരണത്തിന് ശേഷം പേരക്കുട്ടികളുടെ ചുമതല കൂടി സരസ്വതി അമ്മയ്ക്കാണ്. ഇവർക്ക് ജീവിതശൈലി രോഗങ്ങളുടെ ബുദ്ധിമുട്ടുമുണ്ട്.
നിലവിലെ വാടക പേര് വെളിപ്പെടുത്താനാഗ്രഹിക്കാത്ത വ്യക്തിയാണ് നൽകുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |