തൃശൂർ : നൈപുണ്യ മേഖലയിൽ ഏറ്റവും മികച്ച പദ്ധതിക്കുള്ള കേന്ദ്ര നൈപുണ്യ വികസന മന്ത്രാലയത്തിന്റെ പുരസ്‌കാരം തൃശൂർ ജില്ല സ്വന്തമാക്കി. ഡൽഹി ഡോ.അംബേദ്കർ ഇന്റർനാഷണൽ സെന്ററിൽ നടന്ന ചടങ്ങിൽ കളക്ടർ ഹരിത വി.കുമാർ കേന്ദ്ര നൈപുണ്യ വികസന മന്ത്രാലയം സെക്രട്ടറി രാജേന്ദ്ര അഗർവാളിൽ നിന്ന് പുരസ്‌കാരം ഏറ്റുവാങ്ങി.
ജനറൽ കാറ്റഗറിയിലെത്തിയ 12 പദ്ധതികളിൽ നിന്നാണ് ജില്ലയുടേത് തിരഞ്ഞെടുത്തത്. തൃശൂർ കൂടാതെ കേരളത്തിൽ നിന്ന് മലപ്പുറം ജില്ല സ്‌കിൽ എക്‌സലൻസ് വിഭാഗത്തിലും അവാർഡിന് അർഹമായി. പരമ്പരാഗതമായ മൺപാത്രനിർമ്മാണം, ഫർണിച്ചർ, ചെണ്ട, കുത്താമ്പിള്ളി വസ്ത്രങ്ങൾ, തഴപ്പായ തുടങ്ങി ഒട്ടേറെ പരമ്പരാഗത നൈപുണ്യ മേഖലകളെ പുതിയ തലമുറയ്ക്ക് പ്രയോജനപ്പെടുത്താനുള്ള ആശയം ഉൾപ്പെട്ടതാണ് ജില്ലയുടെ പദ്ധതി. ഒപ്പം ഓൺലൈൻ മേഖലയിലെ മികവും മൈക്രോ മിനി ഇൻഡസ്ട്രീസ് സാദ്ധ്യതകളും പരമാവധി പ്രയോജനപ്പെടുത്തുന്ന പദ്ധതികളും പുരസ്‌കാര നേട്ടത്തിന് മാനദണ്ഡമായി. ജില്ലാ കളക്ടർ അദ്ധ്യക്ഷയായ ജില്ലാ സ്‌കിൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ല പ്ലാനിംഗ് ഓഫീസാണ് പദ്ധതി തയ്യാറാക്കിയത്. തൃശൂരിലുള്ള സ്‌കിൽ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടുകളെ കുറിച്ചുള്ള വിവരങ്ങൾ, യുവതൊഴിൽ ശക്തി പോഷിപ്പിക്കുന്നതിനുള്ള നടപടി തുടങ്ങി സമഗ്രമായ വിവരം ഉൾപ്പെടുന്നതാണ് ഡിസ്ട്രിക്ട് സ്‌കിൽ ഡെവലപ്പ്‌മെന്റ് പ്ലാൻ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |