തൃശൂർ: എസ്.എസ്.എൽ.സിയും പ്ലസ് ടുവും വിജയിച്ചയുടൻ ഓൺലൈൻ സൈറ്റുകൾ വഴി പ്രൊഫഷണൽ കോഴ്‌സുകളിലേക്ക് എടുത്തുചാടും മുൻപ്, ജാഗ്രത പുലർത്തിയില്ലെങ്കിൽ കുടുങ്ങും. വിവിധ കോഴ്‌സുകളുടെ ഫലം വരുന്ന സമയമായതിനാൽ ഓൺലൈൻ തട്ടിപ്പുസംഘങ്ങളും വലമുറുക്കുന്നുണ്ട്.
വ്യാജ പ്രൊഫഷണൽ കോഴ്‌സിന്റെ പേരിൽ നിരവധി ഓൺലൈൻ സൈറ്റുകൾ കെണിയൊരുക്കി കാത്തിരിക്കുന്നുവെന്നാണ് പൊലീസിന്റെ മുന്നറിയിപ്പ്. വിശ്വസ്തരായ പല കമ്പനികളുടെയും സർട്ടിഫിക്കറ്റുകൾ നൽകാമെന്ന പേരിൽ പണമിടപാടുകൾ നടത്തി നിലവാരം കുറഞ്ഞ സർട്ടിഫിക്കറ്റുകൾ നൽകിയ സംഭവങ്ങളും നിരവധിയാണ്.
കോഴ്സുകൾക്ക് ഓൺലൈനിലൂടെ പ്രവേശിക്കുന്നതിന് മുൻപ് ആ അക്കാഡമിയുടെയോ സ്ഥാപനത്തിന്റെയോ അംഗീകാരവും മറ്റു വിവരങ്ങളും ഔദ്യോഗിക വെബ്‌സൈറ്റിൽ കയറി പരിശോധിക്കണം. ഡിഗ്രി, പിജി തുടങ്ങിയ കോഴ്‌സുകൾ എടുക്കുന്നതിനും മുൻപ്, അംഗീകൃത യൂണിവേഴ്‌സിറ്റിയാണോയെന്ന് അറിയണം. അനാവശ്യമായി ഒരു ലിങ്കുകളിലും ക്‌ളിക്കുചെയ്യരുത്.
വിദ്യാർത്ഥികൾക്കും പഠനത്തോടൊപ്പം ചെയ്യാൻ സാധിക്കുന്ന പാർട്ട് ടൈം ജോബുകളും, ഇന്റേൺഷിപ്പുകളുമുണ്ട്. സ്‌കോളർഷിപ്പുകളും മറ്റും ജോലി സാദ്ധ്യത വർദ്ധിപ്പിക്കുന്നതിനാൽ ഓൺലൈനിൽ ഇവയെല്ലാം ശ്രദ്ധാപൂർവം തെരഞ്ഞെടുക്കുന്നതിലും വിദ്യാർത്ഥികൾ ശ്രദ്ധിക്കണമെന്നാണ് പൊലീസ് മുന്നറിയിപ്പ്.
ഓൺലൈൻ കോഴ്‌സുകളെക്കുറിച്ച് അറിവുള്ളവരേടോ, അദ്ധ്യാപകരേടോ ചോദിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കുക.
ഓൺലൈൻ ജോലി എന്നു കേൾക്കുമ്പേഴേക്കും ചെന്നു ചാടാതെ അതിന്റെ എല്ലാ വശങ്ങളും മനസ്സിലാക്കിയതിനു ശേഷം തയ്യാറാവുക.
ഡാറ്റാ എൻട്രി പോലുള്ള ജോലിയിൽ മുൻകൂട്ടി പണം അടയ്ക്കാൻ ആവശ്യപ്പെടുകയാണെങ്കിൽ ഏറെ ജാഗ്രത പുലർത്തണം.
ജോലി ചെയ്തതിനുശേഷം ഉദ്യോഗാർത്ഥികളുടെ യോഗ്യത കുറവാണെന്ന് ചൂണ്ടിക്കാട്ടി സാമ്പത്തിക ചൂഷണത്തിനും വിധേയരാകാം.
മുൻകൂട്ടി പണമിടപാടുകൾ ആവശ്യപെടുന്ന ഓൺലൈൻ കോഴ്‌സുകളും ജോലികളും വളരെ ശ്രദ്ധയോടെ മാത്രം തെരഞ്ഞെടുക്കണം.
- സൈബർ പൊലീസ്.
പ്രമുഖ വാണിജ്യ സ്ഥാപനങ്ങളിൽ ജോലി വാഗ്ദാനം ചെയ്ത് ഉദ്യോഗാർത്ഥികളിൽ നിന്ന് വൻതുക തട്ടിയ ഉത്തരേന്ത്യൻ ഓൺലൈൻ തട്ടിപ്പു സംഘത്തെ തൃശൂർ സിറ്റി സൈബർ പൊലീസ് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തിരുന്നു. ഇവരുടെ മൊബൈൽ ഫോൺ, ലാപ്‌ടോപ്പ്, പെൻഡ്രൈവ് എന്നിവ പരിശോധിച്ചതോടെ, വിമാനകമ്പനികളുടേത് അടക്കം ഇന്ത്യയിലെ പ്രശസ്തമായ സ്ഥാപനങ്ങളുടെ പേരിലും ലെറ്റർഹെഡും വ്യാജരേഖകളും സൃഷ്ടിച്ച് തട്ടിപ്പു നടത്തിവരുന്നതെന്ന് വ്യക്തമായി. വിവിധ സംസ്ഥാനങ്ങളിലെ ഷോറൂമുകളിലാണ് ഇവർ ജോലി വാഗ്ദാനം ചെയ്യുന്നത്. വൻകിട കമ്പനികൾക്ക് ധനനഷ്ടം വരാത്തതിനാൽ പരാതി നൽകില്ല. ഉദ്യോഗാർത്ഥികളുടെ പരാതികൾ ലഭിക്കുമ്പോഴാണ് അന്വേഷണം ഉണ്ടാവുന്നത്. ഇതും തട്ടിപ്പുകാർക്ക് വളമാകുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |