തൃശൂർ: മുഖ്യമന്ത്രിക്കെതിരെ വിമാനത്തിനുള്ളിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ പ്രതിഷേധം അതിരുകടന്നതാണെന്ന് യുവമോർച്ച സംസ്ഥാന പ്രസിഡന്റ് പ്രഫുൽ കൃഷ്ണൻ. സ്വർണകള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട് സ്വപ്‌ന സുരേഷ് നടത്തിയ വെളിപ്പെടുത്തലുകളെത്തുടർന്ന് മുഖ്യമന്ത്രിക്കെതിരായ ജനരോഷം വിമാനത്തിലെ പ്രതിഷേധം കാരണം വഴിതിരിച്ചു വിട്ടു.
ബി.ജെ.പി ജില്ലാ കമ്മിറ്റി ഓഫീസിൽ മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സി.പി.എം ആഗ്രഹിക്കുന്ന രീതിയിൽ സമരത്തെ കോൺഗ്രസ് കൊണ്ടു ചെന്നെത്തിച്ചു. സ്വർണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ സ്വപ്‌ന സുരേഷ് ഗുരുതര ആരോപണമാണ് നടത്തിയതെന്നും പ്രഫുൽ പറഞ്ഞു.
മുഖ്യമന്ത്രിയുടെ കുടുംബം മുഴുവൻ സംശയത്തിന്റെ മറവിൽ നിൽക്കുന്നു. മുഖ്യമന്ത്രിയുടെ ഭാര്യയും മകളും മകനും ഉൾപ്പെടെയുള്ളവരുമായി താൻ സംസാരിച്ചിട്ടുണ്ടെന്നും ഡീൽ ഉറപ്പിച്ചിട്ടുണ്ടെന്നുമാണ് സ്വപ്‌ന സുരേഷ് പറയുന്നത്. മുഖ്യമന്ത്രിയുടെ എല്ലാ പൊതുപരിപാടികളിലും കരിങ്കൊടി കാണിക്കും. മുഖ്യമന്ത്രി എവിടെ പോയാലും സമാധാനപരമായി ജനാധിപത്യരീതിയിൽ സമരം ചെയ്യും. മുഖ്യമന്ത്രിയുടെ ഡൽഹിയിലെ പരിപാടിയിലും കരിങ്കൊടി കാണിക്കുമെന്നും പ്രഫുൽ വ്യക്തമാക്കി.
കുറ്റാരോപിതനായ മുഖ്യമന്ത്രി രാജിവയ്ക്കുന്നത് വരെ സന്ധിയില്ലാസമരം നടത്തും. വരുംദിവസങ്ങളിൽ എല്ലാ ജില്ലകളിലും കളക്‌ടറേറ്റ് മാർച്ച് നടത്തുമെന്നും പ്രഫുൽ കൃഷ്ണൻ പറഞ്ഞു. യുവമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി കെ. ഗണേഷ്, തൃശൂർ ജില്ലാ പ്രസിഡന്റ് സബീഷ് മരുതയൂർ, സംസ്ഥാന സമിതി അംഗം കെ. സജിത്, എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
ബസുകൾക്കെതിരെ നടപടി
ഇരിങ്ങാലക്കുട: തൃശൂർ - കൊടുങ്ങല്ലൂർ റൂട്ടിലെ പ്രൈവറ്റ് ബസുകൾ പെർമിറ്റ് കാലാവധി കഴിഞ്ഞ് സർവീസ് നടത്തുന്നുവെന്നും, അമിത ശബ്ദത്തിലുള്ള എയർഹോൺ ഉപയോഗിക്കുന്നുവെന്നും പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പരിശോധനയിൽ 42 ബസുകൾക്കെതിരായി നടപടിയെടുക്കുകയും 1,40,000 രൂപയോളം പിഴ ചുമത്തുകയും ചെയ്തു. ആർ.ടി.ഒ ബിജു ജയിംസിന്റെ നിർദ്ദേശപ്രകാരം മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ വിനോദ് കുമാറിനെയും അനീഷ് പി.വിയുടെയും നേതൃത്വത്തിലാണ് പരിശോധ നടത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |