തൃശൂർ: ഗണപതി, സരസ്വതി സ്തുതികൾ തുടങ്ങി കുറത്തി വഞ്ചിപ്പാട്ട്, കുമ്മിയടി, മംഗളം എന്നിവ ചേർന്ന് കേരളത്തനിമയുള്ള ചുവടുകളുമായി കളക്ടറും സംഘവും. തിരുവാതിരകളി മത്സരത്തിൽ മറ്റ് ടീമുകളെ പിന്നിലാക്കി തൃശൂർ കളക്ടർ ഹരിത വി. കുമാറും സംഘവും സംസ്ഥാന റവന്യൂ കലോത്സവത്തിൽ ഒന്നാം സ്ഥാനം നേടി.
'ശ്രീ മഹാദേവനൊരുണ്ണി പിറന്നു' എന്ന ഗണപതി സ്തുതിയോടെ തിരുവാതിരക്കളി ആരംഭിച്ചപ്പോൾ നിറഞ്ഞ സദസിൽ കൈയ്യടി ഉയർന്നു. സരസ്വതി സ്തുതിയും ലളിതമായ പദവും കഴിഞ്ഞ് കുറത്തിക്കും കുമ്മിക്കുമൊപ്പം കാണികളും താളമടിച്ചു. സ്‌കൂൾ കലോത്സവ വേദികളിലെ അടുക്കും ചിട്ടയും ഓർമ്മപ്പെടുത്തുംവിധമായിരുന്നു തിരുവാതിരക്കളി മത്സരം.
കളക്ടർക്കൊപ്പം കലോത്സവത്തിൽ നിരവധി സമ്മാനങ്ങൾ നേടിയ റോമി ചന്ദ്രമോഹനും തിരുവാതിരകളിയിൽ അണിനിരന്നു. കടുത്ത മത്സരത്തിൽ രണ്ടാം സ്ഥാനം തൃശൂരിലെ ഒന്നാം വിഭാഗം ടീമും കണ്ണൂരും പങ്കിട്ടു. എറണാകുളം, കോട്ടയം, പാലക്കാട് ജില്ലകൾ മൂന്നാം സ്ഥാനത്തെത്തി. കളക്ടർ ഹരിത വി. കുമാറിന്റെ തിരുവാതിരകളി കാണാൻ മൂന്നു വയസുകാരി മകൾ നിയതിയും സദസിലുണ്ടായിരുന്നു.
അമ്മൂമ്മയുടെ മടിയിലിരുന്ന നിയതിയുടെ കുഞ്ഞുകൈകളും അമ്മയുടെ നൃത്തച്ചുവടുകൾക്കൊപ്പം താളമിടുന്നുണ്ടായിരുന്നു. ഭരണച്ചുമതല മാത്രമല്ല, ലാസ്യഭാവവും ലാളിത്യ ചുവടുകളും മനോഹരമാക്കാൻ കഴിയുമെന്ന് തെളിയിക്കുന്നതായിരുന്നു കളക്ടറുടെ പ്രകടനം. ചെറുപ്പം മുതൽ നൃത്തവും പാട്ടും അഭ്യസിച്ചിട്ടുള്ള കളക്ടർ അടുത്തിടെ മോഹൻ സിത്താര സംഗീതം പകർന്ന ചിത്രത്തിന് വേണ്ടി പാടിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |