തൃശൂർ : സമൂഹത്തിൽ വ്യാപകമായി കൊണ്ടിരിക്കുന്ന മയക്കുമരുന്ന് വ്യാപനം സമൂഹത്തിന്റെ സജീവ പങ്കാളിത്തത്തോടെയേ തടയാനാവൂ എന്ന് റിട്ട. ഡി.ജി.പി ഋഷിരാജ് സിംഗ് ചൂണ്ടിക്കാട്ടി. വിജിലന്റ് എഗെൻസ്റ്റ് ഡ്രഗ് അബ്യൂസ്, ഇന്ത്യ നടത്തിയ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ബോധവത്കരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മറ്റിടങ്ങളിൽ നിന്ന് വ്യത്യസ്തമായി കേരളത്തിൽ സർക്കാർ ലഹരി വിരുദ്ധ പ്രചാരണ ബോധവത്കരണ പരിപാടികൾ ഏറ്റെടുത്ത് നടത്തുന്നുണ്ട്.
നൂറ് കോടി രൂപ വിമുക്തി പദ്ധതിക്കായി സർക്കാർ വകയിരുത്തിയിരുന്നു. എന്നാൽ, ഇതുകൊണ്ട് മാത്രമായില്ല. ജനങ്ങളുടെ പങ്കാളിത്തമാണ് പ്രധാനമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. മന:ശാസ്ത്രജ്ഞൻ ഡോ.മധുജൻ ക്ലാസെടുത്തു. ഫാ.ഡേവിസ് ചിറമ്മൽ മുഖ്യപ്രഭാഷണം നടത്തി. സംഘടനാ പ്രസിഡന്റ് എൻ.പത്മനാഭൻ അദ്ധ്യക്ഷനായി. ജന.സെക്രട്ടറി എം.പി.മുഹമ്മദ് റാഫി ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പ്രിൻസിപ്പൽ ഡോ.സിസ്റ്റർ മാഗി ജോസ് സംഘടനയുടെ ഡയറക്ടർമാരായ എ.പി.നിസാം, ഡോ.സോയ ജോസഫ് എന്നിവർ പ്രസംഗിച്ചു. തൃശൂർ സോൺ വൈസ് പ്രസിഡന്റ് ഡോ.ജിജു കണ്ടശേരി, മലപ്പുറം സോൺ പ്രസിഡന്റ് അബ്ദുൽ ഗഫൂർ തുടങ്ങിയവർ പങ്കെടുത്തു.
ഗതാഗത നിയന്ത്രണം
തൃശൂർ: തൃശൂർ ഫാത്തിമ നഗർ ജംഗ്ഷനിൽ റോഡ് പൊളിച്ച് ഇന്റർലോക്ക് കട്ടകൾ വിരിക്കുന്നതിന്റെ രണ്ടാം ഘട്ടം പണികൾ നടക്കുന്നതിനാൽ 28 മുതൽ താത്കാലിക ഗതാഗത നിയന്ത്രണം നടപ്പിലാക്കുമെന്ന് ട്രാഫിക് എസ്.ഐ അറിയിച്ചു. നെല്ലിക്കുന്ന്, നടത്തറ, കുട്ടനെല്ലൂർ ഭാഗത്തു നിന്നും തൃശൂരിലേക്ക് വരുന്ന വാഹനങ്ങൾക്ക് സാധാരണ രീതിയിൽ വാഹന ഗതാഗതം നടത്താം.
തൃശൂരിൽ നിന്നും നെല്ലിക്കുന്ന് വലക്കാവ് പുത്തൂർ ഭാഗത്തേക്ക് പോകുന്ന എല്ലാ വാഹനങ്ങളും ഐ.ടി.സി ജംഗ്ഷനിൽ നിന്നും ഇടത്തോട്ട് തിരിഞ്ഞ് ഈസ്റ്റ് ഫോർട്ടിൽ നിന്നും വലത്തോട്ട് തിരിഞ്ഞുപോകണം. മിഷൻ ക്വാർട്ടേഴ്സ് റോഡ്, ബിഷപ്പ് ആലപ്പാട്ട് റോഡ് എന്നിവിടങ്ങളിൽ നിന്നും ഫാത്തിമ നഗറിലെത്തുന്ന വാഹനങ്ങൾക്ക് ഈസ്റ്റ് ഫോർട്ട് ഭാഗത്തേക്ക് മാത്രമേ പ്രവേശനം അനുവദിക്കൂ.
ആരോഗ്യ സർവകലാശാലബിരുദദാനച്ചടങ്ങ്
തൃശൂർ: കേരള ആരോഗ്യശാസ്ത്ര സർവകലാശാലയുടെ പതിനഞ്ചാമത് ബിരുദദാനം ജൂലായ് 12 ന് രാവിലെ 11 ന് ഗവ.മെഡിക്കൽ കോളേജ് അലൂമ്നി അസോസിയേഷൻ ഓഡിറ്റോറിയത്തിൽ നടക്കും. സർവകലാശാലാ ചാൻസലറും ഗവർണറുമായ ആരിഫ് മുഹമ്മദ് ഖാൻ ബിരുദദാനപ്രസംഗം നടത്തും. 6,800ലേറെ വിദ്യാർത്ഥികൾക്ക് ബിരുദം ലഭിക്കും. ഓഡിറ്റോറിയത്തിലേക്കുള്ള പ്രവേശനം നിയന്ത്രണവിധേയമായതിനാൽ പങ്കെടുക്കാനാഗ്രഹിക്കുന്ന ബിരുദാനന്തരബിരുദ വിദ്യാർത്ഥികൾ സർവകലാശാലാ വെബ് സൈറ്റിലൂടെ മുൻകൂട്ടി രജിസ്റ്റർ ചെയ്തിരിക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |