തൃശൂർ: കർക്കടകത്തിലെ അമവാസി ദിനത്തിൽ പിതൃക്കൾക്ക് തർപ്പണം നടത്തി ആയിരങ്ങൾ പുണ്യം നേടി. തലേന്ന് വ്രതമെടുത്ത് അമാവാസി ദിവസം കുളിച്ച് ഈറനണിഞ്ഞ് , മൺമറഞ്ഞു പോയ പിതൃക്കളെ മനസിൽ സങ്കൽപ്പിച്ച് ഭക്തി ആദരപൂർവം ബലിയിടൽ നടന്നു.
എള്ളും,പൂവും ഉണക്കല്ലരിയും ഉൾപ്പെടെയുള്ള പൂജാദ്രവ്യങ്ങൾ കൊണ്ടാണ് ബലിതർപ്പണം നടത്തിയത്. സ്‌നാന ഘട്ടങ്ങളിലും, ക്ഷേത്രക്കടവുകളിലും, ഭാരതപുഴയുടെയും മറ്റും കടപ്പുറത്തും ഇന്നലെ പുലർച്ചെ മുതൽ തന്നെ വൻതിരക്ക് അനുഭവപ്പെട്ടു. കൂർക്കഞ്ചേരി മാഹേശ്വര ക്ഷേത്രത്തിൽ പുലർച്ചെ മുതൽ നൂറുക്കണക്കിന് പേർ വാവുബലിയിടാൻ എത്തി. എസ്.എൻ.ബി.പി യോഗത്തിന്റെ നേതൃത്വത്തിൽ വിപുലമായ സൗകര്യങ്ങളാണ് ഏർപ്പെടുത്തിയിരുന്നത്. മേൽശാന്തി വി.കെ. രമേഷ് ശാന്തി ബലിതർപ്പണത്തിന് മുഖ്യകാർമികത്വം വഹിച്ചു.
എസ്.എൻ.ബി.പി യോഗം പ്രസിഡന്റ് സദാനന്ദൻ വാഴപ്പുള്ളി, സെക്രട്ടറി കെ.കെ. മുകുന്ദൻ, പ്രസാദ് പരാരത്ത്, വിനേഷ് തയ്യിൽ, കെ.കെ. ജയൻ, ഉന്മേഷ് പാറയിൽ, കെ.ആർ. മോഹനൻ, പി.ബി. അനൂപ് കുമാർ, സുനിൽ കുമാർ പയ്യപ്പടാൻ, കെ.വി. ജിനേഷ്, കെ.പി. പ്രസന്നൻ, സന്തോഷ് കിളവൻ പറമ്പിൽ, കെ.കെ. പ്രകാശൻ, ടി.ആർ. രഞ്ചു, എസ്.എൻ.ഡി.പി യോഗം അസി. സെക്രട്ടറി കെ.വി. സദാനന്ദൻ എന്നിവർ നേതൃത്വം നൽകി.
പുഴയ്ക്കൽ ധർമ്മ ശാസ്താ ക്ഷേത്രം, പൊങ്ങണംങ്ങാട് ബാലസുബ്രഹ്ണ്യ ക്ഷേത്രം, ആറാട്ടുപുഴ മന്ദാരം കടവ്, ചെറുതുരുത്തി പാങ്ങാവ് ശിവക്ഷേത്രം, കാഞ്ഞിരശ്ശേരി അയ്യൻകുളങ്ങര മഹാകാളി ക്ഷേത്രം, തിരുമിറ്റം കോട് അഞ്ചുമൂർത്തി ക്ഷേത്രം എന്നിവിടങ്ങളിലും ബലിതർപ്പണത്തിനുള്ള സൗകര്യം ഒരുക്കിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |