ഇരിങ്ങാലക്കുട: മാനസിക ശാരീരിക വെല്ലുവിളി നേരിടുന്നവരുടെ കുടുംബങ്ങൾക്ക് താമസിക്കാൻ പുനരധിവാസ ഗ്രാമം പരിഗണനയിലുണ്ടെന്ന് മന്ത്രി ആർ.ബിന്ദു പറഞ്ഞു. ഭിന്നശേഷിക്കാർക്കുള്ള ഏകീകൃത തിരിച്ചറിയൽ കാർഡ് വിതരണത്തിന്റെ പ്രത്യേക ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ഭിന്നശേഷിക്കാരുടെ പുനരധിവാസത്തിനുള്ള ഇരിങ്ങാലക്കുടയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റിഹാബിലിറ്റേഷനെ മികവിന്റെ കേന്ദ്രമാക്കും. ഇതിനായി 10 കോടി നീക്കിവച്ചിട്ടുണ്ട്. രജിസ്റ്റർ ചെയ്ത 1.26 ലക്ഷം ഉൾപ്പെടെ സംസ്ഥാനത്തെ മുഴുവൻ ഭിന്നശേഷിക്കാർക്കും മെഡിക്കൽ പരിശോധന പൂർത്തിയാക്കി ഉടൻ കാർഡ് നൽകുമെന്നും പറഞ്ഞു. കേരളത്തെ മികച്ച ഭിന്നശേഷി സൗഹൃദ സംസ്ഥാനമാക്കും. കാഴ്ച പരിമിതർക്ക് വോയ്‌സ് എൻഹാൻസ്ഡ് സ്മാർട്ട് ഫോൺ, ശ്രുതിതരംഗം പദ്ധതി, വീൽചെയർ നൽകുന്ന ശുഭയാത്ര പദ്ധതി എന്നിവയും നടപ്പാക്കുന്നു. ക്യാമ്പിൽ 114 പേർ പങ്കെടുത്തു. മെഡിക്കൽ പരിശോധനയും മറ്റ് നടപടികളും പൂർത്തിയാക്കിയവർക്ക് നേരിട്ട് കാർഡ് വീടുകളിലേക്കെത്തിക്കുമെന്ന് സോഷ്യൽ സെക്യൂരിറ്റി മിഷൻ ഡയറക്ടർ എം.എസ്.ഷെറിൻ അറിയിച്ചു. ഇരിങ്ങാലക്കുട നഗരസഭ ചെയർപേഴ്‌സൺ സോണിയ ഗിരി അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റുമാരായ സീമ പ്രേംരാജ്, കെ.എസ്.തമ്പി, ഷീജ പവിത്രൻ, കെ.എസ്.ധനീഷ്, ഡെപ്യൂട്ടി ഡി.എം.ഒ. ഡോ.കെ.ടി. പ്രേംകുമാർ തുടങ്ങിയവർ പങ്കെടുത്തു.
എക്സ്പീരിയൻസ് നിള ലെഗസി' ക്ക്
തയ്യാറെടുത്ത് ഹയാത്ത് റീജൻസി
തൃശൂർ: സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി നിളാ നദിയുടെ തീരത്തെ തദ്ദേശീയ കരകൗശല തൊഴിലാളികളെ പ്രോത്സാഹിപ്പിക്കാനും അവരുടെ കരകൗശല കഴിവുകൾ കൂടുതൽ പേരിലേക്കെത്തിക്കാനും ലക്ഷ്യമിട്ട് 'എക്സ്പീരിയൻസ് നിള ലെഗസി'യുമായി ഹയാത്ത് റീജൻസി തൃശൂർ. ദി ബ്ലൂ യോണ്ടറുമായി സഹകരിച്ചാണ് പരിപാടി.
പദ്ധതിയുടെ ഭാഗമായി കിളിമംഗലം പരമ്പരാഗത പുൽപ്പായ, കൈത്തറി തുണിത്തരങ്ങൾ, സംഗീതോപകരണങ്ങൾ, മുള, പൈൻ, കളിമണ്ണ് എന്നിവകൊണ്ടുള്ള ഉൽപന്നങ്ങൾ റീജൻസി തൃശൂർ ലുലു ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ പ്രദർശിപ്പിക്കും. 15ന് ഉച്ചകഴിഞ്ഞ് രണ്ട് മുതൽ രാത്രി എട്ട് വരെയാണ് പ്രദർശനവും വിൽപ്പനയും. ഉൽപന്നം വാങ്ങുന്നതിനൊപ്പം കരകൗശല വിദഗ്ദ്ധരുമായി സംവദിക്കാനും അവസരമുണ്ട്. 'പരമ്പരാഗത കരകൗശല തൊഴിലാളികൾക്ക് കൈത്താങ്ങായി ഹയാത്ത് റീജൻസി തൃശൂർ മാറുകയാണെന്ന് ജനറൽ മാനേജർ അനീഷ് കുട്ടൻ പറഞ്ഞു. ' ചെറുകിട കരകൗശലത്തൊഴിലാളികൾ അഭിവൃദ്ധി പ്രാപിക്കുന്നത് കാണാനും അവർക്ക് അർഹമായ അംഗീകാരം ലഭിക്കാനുമായി അവരെ പിന്തുണയ്ക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തുകൊണ്ട് രാജ്യത്തോടുള്ള ആദരവ് പ്രകടിപ്പിക്കുന്നതാണ് ഏറ്റവും ഉചിതമെന്ന് കരുതുന്നുവെന്ന് ഹയാത്ത് റീജൻസി തൃശൂർ സെയിൽസ് ആൻഡ് ഇവന്റ്സ് ക്ലസ്റ്റർ ഡയറക്ടർ നിശാന്ത് നായർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |