തൃശൂർ: കഴിഞ്ഞ രണ്ട് മാസത്തിലേറെക്കാലം പൊതുജനാരോഗ്യ കേന്ദ്രങ്ങളിൽ അനുഭവപ്പെട്ട മരുന്നുക്ഷാമത്തിന് താത്കാലിക ആശ്വാസം. മരുന്നുകൾ ഇല്ലാത്തിടത്തേക്ക് മരുന്നുകൾ ഉള്ളിടത്ത് നിന്നും വായ്പയെടുത്ത് എത്തിച്ചാണ് ക്ഷാമം പരിഹരിച്ചിരുന്നത്. ജില്ലാ മെഡിക്കൽ ഓഫീസർ ഉൾപ്പെടെയുള്ളവർ സംസ്ഥാന ആരോഗ്യ വിഭാഗവുമായി നടത്തിയ ചർച്ചയിലാണ് മരുന്ന് നൽകാൻ ഇപ്പോൾ നടപടിയായത്.
കഴിഞ്ഞ ദിവസങ്ങളിൽ ജില്ലയിലെ പി.എച്ച്.സികളിലേക്കും ജില്ലാ ജനറൽ ആശുപത്രി, ജില്ലാ ആശുപത്രി എന്നിവിടങ്ങളിലേക്കും മരുന്നുകൾ എത്തിത്തുടങ്ങി. കാരുണ്യയും കെ.എം.സി.എല്ലും വഴിയാണ് മരുന്നുവിതരണം. 240ലേറെ ഇനം മരുന്നുകളാണ് ജില്ലയിലെ ആരോഗ്യ കേന്ദ്രങ്ങളിൽ എത്തിത്തുടങ്ങിയത്. ജനറൽ ആശുപത്രികളിൽ 741 ഇനം മരുന്നുകൾ വേണമെങ്കിലും അത്രയേരെ സ്‌റ്റോക്ക് എത്തിയിട്ടില്ലെന്നാണ് വിവരം. ഏറെ ക്ഷാമം നേരിട്ടിരുന്ന എലിപ്പനി മരുന്നുകൾ എത്തിത്തുടങ്ങിയത് ആശ്വാസകരമാണ്.
നാലു കോടിയുടെ മരുന്നെത്തി
ജനറൽ ആശുപത്രികൾ, ജില്ലാ ആശുപത്രി, താലൂക്ക് ആശുപത്രികൾ, കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററുകൾ, കുടുംബാരോഗ്യ കേന്ദ്രങ്ങൾ ഉൾപ്പെടെയുള്ള ഇടങ്ങളിലേക്ക് പ്രതിവർഷം 30 കോടിയുടെ മരുന്നാണ് അനുവദിച്ചിട്ടുള്ളത്. ഇതുവരെ പത്ത് കോടി രൂപയുടെ മാത്രം മരുന്നാണ് ജില്ലാ മെഡിക്കൽ ഓഫീസിലേക്ക് വിതരണം ചെയ്തത്.
എന്നാൽ കഴിഞ്ഞദിവസം നാലു കോടിയുടെ മരുന്നു കൂടി എത്തി. ഓരോ വർഷവും മുപ്പത് കോടി രൂപ അനുവദിക്കാറുണ്ടെങ്കിലും ഒരിക്കലും പൂർണമായ തുകയ്ക്കുള്ള മരുന്ന് ലഭിക്കാറില്ല. സർക്കാർ നൽകുന്ന മരുന്ന് വിതരണം കുറഞ്ഞാൽ തദ്ദേശ സ്ഥാപനങ്ങളുടെ ഫണ്ട് ഉപയോഗിച്ച് പ്രാദേശികമായി മരുന്നു വാങ്ങാമെന്ന് ഉത്തരവുണ്ട്.
പക്ഷേ മുൻകൂർ തുക നൽകിയിട്ടും ലഭിക്കാത്ത സാഹചര്യമുണ്ട്. കാരുണ്യ വഴിയാണ് ഇത്തരം മരുന്ന് വാങ്ങൽ നടക്കുന്നത്.
അടുത്ത വർഷത്തേക്കുള്ള നടപടികൾക്ക് തുടക്കം
അടുത്ത വർഷത്തേക്കുള്ള മരുന്ന് ലഭിക്കുന്നതിനുള്ള നടപടികൾ തുടങ്ങി. കേരള മെഡിക്കൽ സർവീസസ് ലിമിറ്റഡിലേക്ക് (കെ.എം.സി.എൽ) ഓൺലൈനായാണ് അവശ്യമായ മരുന്നിന് അപേക്ഷ നൽകുന്നത്. ആവശ്യമായ മരുന്നുകൾ വിവിധ ഘട്ടങ്ങളിലായി നൽകുകയാണ് ചെയ്യുന്നത്. കഴിഞ്ഞ ദിവസം ഡി.എം.ഒ ശ്രീദേവിയുടെ നേതൃത്വത്തിൽ സംസ്ഥാന ആരോഗ്യവിഭാഗം അധികൃതരുമായി നടത്തിയ ചർച്ചയിലാണ് നടപടികൾ ആരംഭിച്ചത്.
ക്ഷാമം തീരാതെ മെഡിക്കൽ കോളേജ്
ആയിരക്കണക്കിന് രോഗികളെത്തുന്ന സർക്കാർ മെഡിക്കൽ കോളേജിൽ മരുന്ന് പ്രതിസന്ധി തീരുന്നില്ല. അതേസമയം കഴിഞ്ഞ ആഴ്ച മുതൽ കുറച്ചു മരുന്നുകൾ എത്തിത്തുടങ്ങി. മുഴുവൻ ആവശ്യങ്ങൾക്കും ഈ മരുന്നുകൾ പര്യാപ്തമാകുന്നില്ലെന്ന് പരാതിയുണ്ട്. ഡോക്ടർ കുറിച്ചുകൊടുക്കുന്നതിൽ പകുതിപോലും മെഡിക്കൽ കോളേജ് ഫാർമസിയിൽ നിന്ന് ലഭിക്കുന്നില്ല. ഹൃദ്രോഗം, പക്ഷാഘാതം എന്നിവയ്ക്ക് കഴിക്കുന്ന ആസ്പിരിൻ പോലും ലഭ്യമാകുന്നില്ലെന്നാണ് ആക്ഷേപം. ഗർഭിണികൾക്ക് വേണ്ട ഫോളിക് ആസിഡ് ഗുളികകൾക്ക് ക്ഷാമമില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |