തൃശൂർ : അരിയുൾപ്പെടെയുള്ള നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിനിടെ, കളക്ടർ ഹരിത വി.കുമാറിന്റെ നേതൃത്വത്തിൽ ജില്ലയിലെ മൊത്തവ്യാപാര കടകളിൽ പരിശോധന നടത്തി. വില വർദ്ധിക്കുന്ന സാഹചര്യത്തിൽ കരിഞ്ചന്ത, പൂഴ്ത്തിവയ്പ് എന്നിവ തടയുന്നതിനാണ് പരിശോധനയെന്ന് കളക്ടർ പറഞ്ഞു. വിലനിലവാരം എല്ലാ ദിവസവും പ്രൈസ് മോണിറ്ററിംഗ് കമ്മിറ്റി സെല്ലിന് കീഴിൽ മൊത്തവ്യാപാര കടകളിൽ നിന്നുമെടുക്കുന്നുണ്ട്. ഇരുപതിലധികം നിത്യോപയോഗ സാധനങ്ങളുടെ വിലയും കടകളിലെ വിലയും ഏകീകൃതമാണോ എന്ന് വിലയിരുത്താനാണ് പരിശോധനയെന്ന് കളക്ടർ വ്യക്തമാക്കി. കടകളിലെ നിലവിലെ ശേഖരം, അതത് ദിവസങ്ങളിൽ ഇറക്കുമതി ചെയ്യുന്ന സാധനങ്ങളുടെ അളവ് എന്നിവ സംബന്ധിച്ച് ലീഗൽ മെട്രോളജി വകുപ്പും പരിശോധിച്ചു. ജില്ലാ സപ്ലൈ ഓഫീസർ പി.ആർ ജയചന്ദ്രൻ, മറ്റ് ഉദ്യോഗസ്ഥർ, ഭക്ഷ്യ സുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരും പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |