തൃശൂർ: 20 വർഷം കൊണ്ട് കേരളം ആകെ മാറിപ്പോയെന്ന് നടിയും ആക്ടിവിസ്റ്റുമായ ഷക്കീല. 'സഹയാത്രിക' സംഘടനയുടെ 20ാം വാർഷികാഘോഷ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. ജനങ്ങളിൽ നിന്ന് ഇപ്പോൾ ലഭിക്കുന്ന സ്വീകാര്യത കാണുമ്പോൾ അത് വ്യക്തമാകുന്നു.
യുവജനതയുടെ സന്തോഷവും ഉത്സാഹവും അത്രയധികമാണ്. മുമ്പ് ട്രാൻസ് വ്യക്തികൾ കേരളത്തിൽ നിന്ന് ചെന്നൈയിലേക്ക് ചേക്കേറുകയായിരുന്നു. ഇന്ന് ചെന്നൈയിൽ നിന്ന് ഇവിടേക്കാണ് എത്തിക്കൊണ്ടിരിക്കുന്നത്. അവർ അംഗീകരിക്കപ്പെടുന്നു എന്നതിന്റെ തെളിവാണത്. കേരള സർക്കാരിനോടാണ് അതിന് നന്ദിപറയുന്നതെന്നും അവർ പറഞ്ഞു. ലിംഗ ലൈംഗിക ന്യൂനപക്ഷങ്ങൾ എന്ന നിലയിൽ ആർക്ക് മുമ്പിലും സ്വീകാര്യതയ്ക്കായി കൈ നീട്ടരുത്. ആ കാലം കഴിഞ്ഞുപോയെന്നും ഷക്കീല പറഞ്ഞു.
ഡോ.രേഖ രാജ് അദ്ധ്യക്ഷയായി. ബിഗ് ബോസ് താരം റിയാസ് സലിം, ഷക്കീലയുടെ വളർത്തു മകൾ സാഷ, സഹയാത്രിക ട്രസ്റ്റി ദീപ വാസുദേവൻ, വിജയരാജ മല്ലിക, ഫൈസൽ ഫൈസു, ദേവൂട്ടി ഷാജി, അഹന മേഘൽ തുടങ്ങിയവർ സംസാരിച്ചു.
ഞാൻ വിവാഹിതയായിട്ടില്ല. എന്റെ അമ്മയോട് എന്താണ് എന്റെ വിവാഹം നടക്കാത്തതെന്ന് ചോദിച്ചിരിക്കവേയാണ് 'തങ്കം' എന്ന കുഞ്ഞിനെ ലഭിക്കുന്നത്. അവനാണ് എന്നെ ആദ്യമായി 'അമ്മ' എന്ന് വിളിച്ചത്. പിന്നീട് ഒട്ടേറേ പേർ എന്നെ അമ്മ എന്ന് വിളിച്ചു. നിങ്ങൾ ഉൾപ്പെടെ 3500 ലേറെ കുഞ്ഞുങ്ങളാണ് എനിക്കുള്ളത്.
ഷക്കീല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |